കുറ്റ്യാട്ടൂർ:- കേരളത്തിലെ അപൂർവം ഗുഹാക്ഷേത്രങ്ങളിൽ ഒന്നായ കുറ്റ്യാട്ടൂർ ഉരുവച്ചാൽ തീർത്ഥാട്ട് പൊന്മല ഗുഹാ ക്ഷേത്രത്തിൽ അമാവാസി ഉത്സവം ഇന്ന് 21-ന് ചൊവ്വാഴ്ച നടക്കും.കുറ്റ്യാട്ടൂരിലെ ഏറ്റവും ഉയർന്ന പ്രദേശമായ തീർത്ഥാട്ട് മലയുടെ ഒരു ഭാഗത്താണ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുഹാമുഖത്ത് നിന്നും മുന്നോട്ട് അകന്ന് മൂന്ന് ഭാഗങ്ങളായി വേർതിരിയുന്ന ഭാഗത്തെ സ്വയംഭൂവായ മണ്ണ് കൊണ്ടുള്ള ഗണപതി രൂപത്തിന് മുന്നിലാണ് ചടങ്ങുകൾ നടക്കുക.
രാവിലെ എട്ട് മണിയോടെ ക്ഷേത്രം ആരൂഢമായ അയ്യപ്പൻ ചാലിൽ നിന്നും വിളക്കും തിരിയും എഴുന്നള്ളിച്ച് വരുന്നതോടെ ചടങ്ങുകൾ തുടങ്ങും.തുടർന്ന് മുതുവാപ്പുറം പൊടിക്കളം മുത്തപ്പസന്നിധിയിൽ നിന്നും സ്വരലയ അത്താഴക്കുന്നിൻ്റെ വനിതാ ശിങ്കാരി മേള അകമ്പടിയോടെയുള്ള കാഴ്ച്ച വരവ് ഉച്ചയ്ക്ക് ഒന്നോടെ ക്ഷേത്രത്തിൽ പ്രവേശിക്കും. ശേഷം പായസ പ്രസാദ വിതരണം നടക്കും.
വർഷത്തിൽ തുലാമാസ അമാവാസി നാളിൽ നടക്കുന്ന ഈ ഉത്സവത്തിന് മാത്രമേ ഗുഹയ്ക്ക് ഉള്ളിലേക്ക് ആളുകൾക്ക് പ്രവേശനമുള്ളു.കൊടിയ വേനലിലും ഗുഹാമുഖത്ത് നിന്നും തുള്ളികളായി ഇറ്റിവീഴുന്ന ജലം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഈ ജലത്തെ കാവേരി സംക്രമ തീർത്ഥ ജലമായാണ് ഭക്തജനങ്ങൾ വിശ്വസിച്ച് പോകുന്നത്. തീർത്ഥ ജലം ഉള്ളത് കൊണ്ടാണ് ഗുഹ ഉൾപ്പെടുന്ന മലക്ക് തീർത്ഥാട്ട് മലയെന്ന് വിശേഷണം വന്നതെന്ന് പഴമക്കാർ പറയുന്നു.മയ്യിൽ-ചാലോട് പ്രധാന റോഡിൽ ഉരുവച്ചാലിൽ നിന്നും ആരംഭിക്കുന്ന മലയ്‌ക്ക് സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് അഞ്ഞൂറ് അടിയിലേറെ ഉയരമുണ്ട്.