തിരുവനന്തപുരം :- തുടർച്ചയായി മോശം ഭക്ഷണം വിതരണം ചെയ്തതിനെ തുടർന്ന് വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ വിതരണക്കരാർ ദക്ഷിണ റെയിൽവേ റദ്ദാക്കി. കേരളത്തിലും തമിഴ്നാട്ടിലുമായി 6 വന്ദേഭാരത് ട്രെയിനു കളിലെ കരാർ എടുത്തിരുന്ന ബ്രന്ദാവൻ ഫുഡ് പ്രോഡക്ട്സിനെയാണു പുറത്താക്കിയത്. കരാർ റദ്ദാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും കമ്പനി മദ്രാസ് ഹൈക്കോടതിയിൽ നിന്നു സ്റ്റേ വാങ്ങി ഭക്ഷണ വിതരണം തുടരുകയായിരുന്നു. ഹൈക്കോടതി ഇന്നലെ സ്‌റ്റേ പിൻവലിച്ചതോടെ കരാർ റദ്ദായതായി റെയിൽവേ അറിയിച്ചു.
ഇന്നുമുതലുള്ള ഭക്ഷണ വിതരണം താൽക്കാലികമായി ഫുഡ് വേൾഡ്, എക്സ്സ് ഫുഡ്‌സ്, സങ്കൽപ് കേറ്ററേഴ്സ്, എഎസ് സെയിൽസ് കോർപറേഷൻ എന്നീ കമ്പനികളെ ഏൽപിച്ചു. ഓൺബോർഡ് ഹൗസ്കീപ്പിങ് ജോലികൾ മെക്കാനിക്കൽ വിഭാഗം ചെയ്യും. ദക്ഷിണ റെയിൽവേuയ്ക്കു പകരം ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാകും (ഐആർ സിടിസി) ഇനി വന്ദേഭാരത് കരാറുകൾ ക്ഷണിക്കുക. പുറത്താക്കപ്പെട്ട കമ്പനിക്ക് ഉപകമ്പനികളുള്ളതിനാൽ മറ്റൊരു പേരിൽ കരാറിൽ പങ്കെടുക്കാനുള്ള സാധ്യതയുണ്ട്.