കണ്ണൂർ :- കേരളത്തിൽ കോഴി മുട്ടയ്ക്ക് റെക്കോർഡ് വില. ഒരു മുട്ടയ്ക്ക് 7.50 രൂപയായി. 7 രൂപ വരെയാണ് പരമാവധി വില വന്നിരുന്നത്. തമിഴ്‌നാട് നിന്നുള്ള കയറ്റുമതി കൂടിയതാണ് വില കൂടാൻ കാരണമായത്. നാമക്കലിൽ നിന്നുള്ള കയറ്റുകൂലിയും കടത്ത് കൂലിയും ചേർത്ത് മൊത്ത വ്യാപാരികൾക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. തുടർന്ന് ഇവർ ചെറുകിട വ്യാപാരികൾക്ക് 6.70 രൂപയ്ക്ക് വിൽക്കും. ഇത് സാധാരണ കടകളിൽ എത്തുമ്പോൾ 7.50 രൂപയാവും. വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് പറയുന്നത്. ശബരിമല സീസൺ തുടങ്ങുമ്പോൾ സാധാരണ വില കുറയുകയാണ് പതിവെങ്കിലും ഇത്തവണ ദിവസവും വില കൂടുന്ന അവസ്ഥയാണ്. ഡിസംബറോടെ കേക്ക് നിർമാണം സജീവമാകും ഇതോടെ വില ഇനിയും കൂടും.
ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉത്പാദക കേന്ദ്രമായ നാമക്കലിൽ കോഴി മുട്ടയുടെ മൊത്തവില ഒന്നിന് 6.05 രൂപയായി. മുട്ടവില നിശ്ചയിക്കുന്ന നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. കോഡിനേഷൻ കമ്മിറ്റിയുടെ വില വിവരപ്പട്ടിക പ്രകാരം നവംബർ ഒന്നിന് നാമക്കലിൽ മുട്ടയുടെ വില 5.40 രൂപയായിരുന്നു. തുടർന്ന്, ഓരോ ദിവസവും വില കൂടുകയായിരുന്നു. 15-ന് 5.90 രൂപയായി. 17-ന് ആറ് രൂപയിൽ എത്തി. വ്യാഴാഴ്ച വീണ്ടും കൂടി 6.05 രൂപയായി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാമക്കലിൽ മുട്ടയുടെ വില 5.70 രൂപയിൽ കൂടുന്നത് ഇത്തവണയാണ്. ആഭ്യന്തര വിപണി ശക്തമായതും ഉത്പാദനത്തിൽ ചെറിയ കുറവ് ഉണ്ടായതുമാണ് വില ഉയരാൻ കാരണമെന്ന് പറയുന്നു. തൊട്ടടുത്ത പ്രധാന ഉത്പാദന കേന്ദ്രങ്ങളായ ഹൈദരാബാദിൽ 6.30 രൂപയും വിജയവാഡയിൽ 6.60 രൂപയുമാണ് വില. ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞ വില നാമക്കലിലാണ്. ഇതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നാമക്കലിൽ നിന്നും മുട്ട വാങ്ങാൻ തുടങ്ങിയതാണ് വില കൂടാൻ ഇടയാക്കിയത്.
