കണ്ണൂര്‍:-മലപ്പട്ടം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഒപ്പില്‍ വ്യത്യാസമുണ്ടെന്നു പറഞ്ഞ് സിപിഎം സമ്മര്‍ദ്ദത്തിനു വഴങ്ങി പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസറെ തെരഞ്ഞെടുപ്പു ചുമതല യില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് പരാതി നല്‍കി.
മലപ്പട്ടം പഞ്ചായത്ത് 12-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിത്യശ്രീയുടെ പത്രിക തള്ളിയ സംഭവത്തിലാണ് പരാതി. റിട്ടേണിങ് ഓഫീസര്‍ക്ക് മുന്നില്‍ ഹാജരായി ഒപ്പ് തന്റേതു തന്നെയാണെന്ന് വ്യക്തമാക്കിയിട്ടും സിപിഎമ്മുകാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി
പത്രിക തള്ളുകയാണുണ്ടായത്. യഥാര്‍ത്ഥത്തില്‍ റിട്ടേണിങ് ഓഫീസറുടെ ഒപ്പിലാണ് വ്യത്യാസമുള്ളത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങി തെരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പു ചുമതലയില്‍ തുടരാന്‍ അനുവദിക്കുന്നത് വോട്ടെടുപ്പു പ്രക്രിയയുടെ സുതാര്യതയ്ക്ക് നിരക്കുന്നതല്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. റിട്ടേണിംഗ് ഓഫീസറുടെ ഒപ്പുകളിലെ വ്യത്യാസം പ്രകടമാകുന്ന തെളിവുകൾ സഹിതമാണ് പരാതി നൽകിയത്.
