യുവതിയെ മദ്യലഹരിയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം ; ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം


തിരുവനന്തപുരം :- വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അമ്മ പ്രിയദർശിനി ആരോപിച്ചു. കുട്ടിക്ക് മികച്ച ചികിത്സ നൽകണമെന്നും ഇതാണോ ട്രെയിനിലെ സുരക്ഷയെന്നും അമ്മ പറഞ്ഞു. ശ്രീക്കുട്ടിയുടെ ശരീരത്തിൽ ഇരുപതോളം മുറിവുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇപ്പോൾ ആവശ്യമായ ചികിത്സയൊന്നും ലഭിക്കുന്നില്ല. മുത്തശ്ശിയുടെ അടുത്ത് വിവരം പറഞ്ഞാണ് ശ്രീക്കുട്ടി തിരുവനന്തപുരത്തേക്ക് വന്നത്. മകൾക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി പറഞ്ഞു. അതേസമയം, ശ്രീക്കുട്ടി അപകടനില തരണം ചെയ്‌തുവെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ അറിയിക്കുന്നത്. തലക്കും നട്ടെല്ലിനും പരിക്കേറ്റ് നിലയിൽ പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം, റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു.

നടുക്കുന്ന സംഭവം ഉണ്ടായത് ഇന്നലെ രാത്രി

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളി താഴെയിടുക. മദ്യ ലഹരിയിലായിരുന്ന സഹയാത്രികന്റെ അതിക്രമത്തിൽ നിന്ന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി തലനാരിഴക്ക് രക്ഷപ്പെടുക. കേട്ടാൽ പേടി തോന്നുന്ന സംഭവങ്ങളാണ് കഴിഞ്ഞ രാത്രി കേരള എക്‌സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ നടന്നത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ഉണ്ടായ വാക് തർക്കത്തിൻ്റെ പേരിലാണ് അതിക്രമമെന്നാണ് മൊഴി. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി എന്ന സോനയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തലക്കും നട്ടെല്ലിനും പരിക്കുണ്ട്.

പാലോടുള്ള വീട്ടിൽ ശനിയാഴ്ച ശ്രീക്കുട്ടിയെത്തിയിരുന്നു. ആലുവയിലെ പങ്കാളിയുടെ വീട്ടിൽ നിന്ന് ശ്രീക്കുട്ടിയും സുഹൃത്ത് അർച്ചനയും യാത്ര ചെയ്യുമ്പോഴാണ് സംഭവമുണ്ടായത്. തള്ളിയിട്ടത് ഇതരസംസ്ഥാന തൊഴിലാളിയാകാമെന്ന് ഇന്നലെ പറഞ്ഞ സുരേഷ് കുമാർ പക്ഷെ ഇന്ന് കുറ്റം സമ്മതിച്ചു. വാതിൽക്കൽ നിന്ന് മാറാത്തതിന്റെ വൈരാഗ്യത്തിലാണ് പെൺകുട്ടിയെ പിന്നിൽ നിന്നും തള്ളിയിട്ടതെന്നാണ് എഫ്ഐആർ. ശ്രീക്കുട്ടിയും സുരേഷും തമ്മിൽ വാക് തർക്കമുണ്ടായെന്നും സൂചനയുണ്ട്. ബഹളം കേട്ട തോടെ കംപാർട്മെന്റിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ തടഞ്ഞുവച്ച പ്രതിയെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രീമിയം ട്രെയിനിന്റെ ജനറൽ കംപാർട്മെന്റിൽ നടന്ന അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കേരള എക്സ‌്പ്രസ്സിന്റെ ഇന്നലത്തെ യാത്രയിൽ ഒരു പൊലീസുകാരൻ പോലും ഉണ്ടായിരുന്നില്ല. ക്രൈം ഡാറ്റാ അനുസരിച്ചാണ് ട്രെയിനുകളിലെ സുരക്ഷാ വിന്യാസമെന്നാണ് പൊലീസ് വിശദീകരണം.

Previous Post Next Post