തിരുവനന്തപുരം :- സ്‌കൂൾ ബസുകളിൽ ഉടൻ ക്യാമറകൾ സ്ഥാപിക്കണമെന്ന് കർശന നിർദേശം നൽകി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ. സ്കൂൾ വാഹനങ്ങളിൽ ക്യാമറ വയ്ക്കണമെന്ന നിർദേശം വന്നതിന് പിന്നാലെ സ്കൂൾ മാനേജ്‌മെൻറുകൾ ഇതിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ സമയവും കഴിഞ്ഞിട്ടും ഇപ്പോൾ ക്യാമറ ഘടിപ്പിക്കാൻ ഇവർ തയ്യാറാകുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ഇനിയും ക്യാമറ സ്ഥാപിക്കാതെ മുന്നോട്ട് പോകാമെന്ന് കരുതേണ്ടന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രി, രക്ഷിതാക്കളും പൊതുപ്രവർത്തകരും ജനപ്രതിനിധികളും നാട്ടുകാരും ഉദ്യോഗസ്ഥരും സ്‌കൂൾ ബസുകളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ടോയെന്ന കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ പറയുന്ന കാര്യങ്ങൾ ഉദ്യോഗസ്ഥർക്കുള്ള നിർദേശമായി കൂടി കണക്കാക്കണം. സ്കൂൾ വാഹനങ്ങളിൽ ക്യാമറയുണ്ടോയെന്ന കാര്യത്തിൽ പരിശോധന ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
വളരെ കർശനമായ പരിശോധനയായിരിക്കും ഉദ്യോഗസ്ഥർ നടത്തുക. ക്യാമറകൾ സ്ഥാപിച്ചിട്ടില്ലാത്ത വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ കനത്ത പിഴ ഈടാക്കും. പിന്നീട് ക്യാമറകൾ സ്ഥാപിച്ച ശേഷം മാത്രമായിരിക്കും വാഹനങ്ങൾ വിട്ടുനൽകുകയെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിക്ക് ഒരു നിയമം മറ്റുള്ളവർക്ക് ഒരു നിയമം എന്ന് പറഞ്ഞ് ആരും വരേണ്ട. ഈ നിർദേശം വന്നയുടൻ തന്നെ ഞാൻ മാനേജ്മെന്റിന്റെ്റെ ചുമതല വഹിക്കുന്ന സ്കൂളിലെ എല്ലാ ബസുകളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2025 ജനുവരി മുതലുള്ള കണക്കുകൾ പരിശോധിച്ചതിൽ നിന്ന് എല്ലാ മാസവും സ്കൂൾ വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്താനായത്. പല അപകടത്തിലും മരണം പോലുമുണ്ടായിട്ടുണ്ട്. സ്കൂൾ ബസ് അപകടത്തിൽ കുഞ്ഞുങ്ങൾ മരിക്കുകയെന്നത് അങ്ങേയറ്റം ദുഃഖകരമാണ്. കുഞ്ഞുങ്ങൾക്ക് അപകടമില്ലാത്ത യാത്ര ഉറപ്പാക്കുകയെന്നത് എല്ലാ ജനങ്ങളുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി ഗണേഷ് കുമാർ ഓർമിപ്പിക്കുന്നു.
എട്ട് സീറ്റുകൾക്ക് മുകളിലുള്ള എല്ലാ വാഹനങ്ങളിലും ക്യാമറകൾ ഘടിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശമുണ്ട്. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ സ്‌കൂൾ ബസുകളിലും ക്യാമറ സ്ഥാപിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകിയത്. എന്നാൽ, ഭൂരിപക്ഷം വരുന്ന സ്‌കൂൾ ബസുകളിലും ഇത് സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രൈവറ്റ് ബസുകളിലും അഞ്ച് ക്യാമറകൾ വെക്കുന്നുണ്ടെങ്കിൽ സ്കൂൾ ബസുകളിൽ മൂന്ന് ക്യാമറ വെച്ചാൽ മതിയെന്നും മന്ത്രി അറിയിച്ചു.
