പറശ്ശിനിക്കടവ് :- പറശ്ശിനി മടപ്പുര മുത്തപ്പൻ മടപ്പുരയിലെ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഇന്ന് കൊടിയേറി. രാവിലെ രാവിലെ 9.47 നും 10.10 നും മദ്ധ്യേ പി എം സതീശൻ മടയന്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറ്റി. ഉച്ചയ്ക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും. തുടർന്ന് വൈകുന്നേരം 3 മണി മുതൽ മലയിറക്കൽ നടക്കും.
തുടർന്ന് മലയിറക്കൽ കർമ്മവും 3.30 മുതൽ തയ്യിൽ തറവാട്ടുകാരുടെ പൂർവ്വിക ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കും. അതോടൊപ്പം തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണപ്പകിട്ടാർന്ന കാഴ്‌ചവരവുകൾ മുത്തപ്പസന്നിധിയിൽ പ്രവേശിക്കും. സന്ധ്യക്ക് മുത്തപ്പൻ്റെ വെള്ളാട്ടവും, തുടർന്ന് അന്തിവേലക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടുന്നു. ശേഷം പഞ്ചവാദ്യ സംഘത്തോടു സഹിതം കലശം എഴുന്നള്ളിച്ചു മടപ്പുരയിൽ പ്രവേശിക്കും.
നാളെ ഡിസംബർ 3 ന് പുലർച്ചെ പുത്തരി തിരുവപ്പന ഉത്സവത്തിന്റെ ഭാഗമായുള്ള ആദ്യ തിരുവപ്പന 5.30-ന് തുടങ്ങും. 3, 4 തീയതികളിൽ സന്ധ്യയ്ക്ക് വെള്ളാട്ടവും 4, 5 തീയതികളിൽ രാവിലെ തിരുവപ്പനയും ഉണ്ടായിരിക്കും. ഡിസംബർ 5 ന് വൈകുന്നേരം 3 മണി മുതൽ 5 മണി വരെ മാത്രമായിരിക്കും വെള്ളാട്ടം. ഡിസംബർ 6 ന് കലശാട്ടത്തോടുകൂടി മഹോത്സവം കൊടിയിറങ്ങും. ഉത്സവത്തോടനുബന്ധിച്ച് പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളിയോഗം വക കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരെ ഉൾപ്പെടുത്തി ഡിസംബർ 5 ന് കുചേലവൃത്തം, കിരാതം, ഡിസംബർ 6ന് കല്യാണ സൌഗന്ധികം എന്നീ കഥകളിയും അരങ്ങേറും.
