പിതാവിന് അസുഖമാണെന്ന് പറഞ്ഞ് അടിയന്തര പരോളിലിറങ്ങി, പോലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതി പരോൾ ചട്ടം ലംഘിച്ച് പാർട്ടി പ്രകടനത്തിൽ പങ്കെടുത്തു


കണ്ണൂർ :- പൊലീസിനെ ബോംബറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട സി പി എം കൗൺസിലർ കൂടിയായ പ്രതി വി കെ നിഷാദ് പരോൾ ചട്ടം ലംഘിച്ച് സി പി എം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വി കെ നിഷാദ് അടിയന്തര പരോളിലാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. പരോൾ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നാണ് നിയമം. എന്നാൽ നിഷാദ് ഇത് ലംഘിച്ചുകൊണ്ട് പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണനെതിരെ ഇന്നലെ നടന്ന സി പി എം പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്തു. 

പിതാവിന് അസുഖമാണെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പരോൾ നേടിയ നിഷാദ് ഇന്നലെ പ്രകടനം പൂർത്തിയാക്കിയ ശേഷമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചു കയറിയത്. നിഷാദ് സി പി എം പ്രകടനത്തിൽ പങ്കെടുക്കുന്നതിൻ്റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. പരോൾ ചട്ടലംഘനം വ്യക്തമായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുകയാണ്. പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. ജയിലിൽ കിടന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ് വിജയിച്ച് കൗൺസിലറുമായി. നിഷാദിനെ 20 വർഷം തടവിനാണ് കോടതി ശിക്ഷിച്ചത്. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് ജയിലിൽ കിടന്നത് ഒരു മാസം മാത്രമാണ്.

Previous Post Next Post