തിരുവനന്തപുരം :- ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഓർഡിറ്റ് റിപ്പോർട്ടിൽ 27ന് മുമ്പ് വ്യക്തത വരുത്തുമെന്നും ഇതിനായി ടാക്സ് ഫോഴ്സ് രൂപീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് മാത്രമാണ് വിശദമായി പരിശോധിച്ചത്. സമയപരിധി പാലിക്കാനായി റിപ്പോർട്ട് അതേപടി നൽകുയായിരുന്നു. റിപ്പോർട്ട് അന്തിമമല്ല. ചില സംശയങ്ങൾ സാധാരണ ചോദിക്കുകയും മറുപടി നൽകുകയും ചെയ്‌താൽ മാത്രമേ അന്തിമമാകൂ. ഇത് ഓഡിറ്ററുടെ കുഴപ്പമല്ല. സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തത് കൊണ്ടാണ് വീഴ്ചയുണ്ടായത്. ഇക്കാര്യത്തിൽ 27ന് മുമ്പ് വ്യക്തത വരുത്തും. ഇതിനായി ടാക്സ് ഫോഴ്സ് രൂപീകരിച്ചു. വ്യക്തയുണ്ടാക്കിയ ശേഷം റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകുമെന്നും ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഭക്ഷണം കഴിച്ച കാര്യത്തിലായാലും നന്ദഗോവിന്ദൻ ഭജൻസിന്റെ കാര്യത്തിലായാലും വീഴ്‌ച വന്നു. എല്ലാ ക്ലെയിംസും അംഗീകരിക്കാൻ കഴിയില്ല. 4.99 കോടിയായി ചെലവ് നിജപ്പെടുത്തും. അദാനിയുടെ 3.85 കോടി സ്പോൺസർഷിപ്പ് കിട്ടും. കൊടുക്കാൻ 1 കോടി 15 ലക്ഷം ഉണ്ട്. ബോർഡ് പണം എടുക്കില്ല. പല സ്പോൺസർമാരും നേരത്തെ വാഗ്ദാനം ചെയ്‌തിട്ടുണ്ട്. അവരെ സമീപിക്കും. 7 കോടിയാണ് ഊരാലുങ്കൽ ആവശ്യപ്പെടുന്നത്. ഊരാലുങ്കൽ ഉപകരാർ നൽകിയാൽ തെറ്റില്ല. അതിൻ്റെ ബില്ലുകൾ വരട്ടെയെന്നും വിലയിരുത്തട്ടെയെന്നും ജയകുമാർ പറഞ്ഞു.
