കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18 വയസ്സുകാരനെ മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിൽ


കൊല്ലം :- കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18 കാരനായ കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. അഞ്ചാം പ്രതി ഷമിൽരാജ്, ആറാം പ്രതി ഷിബിൻ എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. കേസിൽ 4 പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. കുന്നത്തുർ സ്വദേശി ഹരികൃഷ്ണനെ പ്രതികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചു.

കഴിഞ്ഞ ഞായറാഴ്ചമരുത്തടി ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. ഘോഷയാത്ര കാണാൻ നിന്നപ്പോൾ പ്രതികളുടെ മുന്നിൽ നിന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം. മദ്യപിച്ചെത്തിയ ആറംഗ സംഘം തടിക്കഷണങ്ങൾ ഉപയോഗിച്ച് ഹരികൃഷ്ണനെയും സഹോദരനെയും ബന്ധുവിനെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് കനത്ത അടിയേറ്റ ഹരികൃഷ്ണൻ ബോധരഹിതനായി വീണു. മർദ്ദന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Previous Post Next Post