കോഴിക്കോട് :- കോഴിക്കോട് അഴകുടി ക്ഷേത്രത്തിന് സമീപം അടച്ചിട്ട വീട് കുത്തി തുറന്ന് 21 പവൻ സ്വർണം കവർന്നു. സൈബർ സെക്യൂരിറ്റി വിദഗ്‌ധൻ ഡോക്ടർ വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വിനോദ് ഭട്ടതിരിപ്പാടും ഭാര്യയും ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പോയതിന് ശേഷമാണ് മോഷണം.
വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് വാതിൽ കുത്തിത്തുറന്നത് ശ്രദ്ധയിൽപ്പെട്ടത്. മുകളിലത്തെ നിലയിൽ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് നഷ്ടമായത്. എന്നാൽ സ്വർണത്തോടൊപ്പം സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വാച്ചും മൊബൈൽ ഫോണും നഷ്‌ടപ്പെട്ടിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ നിൽക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി.
