ആലപ്പുഴ :- തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള കാർത്തികപ്പള്ളി മഹാദേവികാട് മേജർ വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ ദേവസ്വം ഓഫീസിന് നേരെ ആക്രമണം. മീനമാസത്തിലെ അശ്വതി ഉത്സവത്തിന്‍റെ ഭാഗമായി ശനിയാഴ്ച ക്ഷേത്രത്തിൽ കുട്ടികളുടെ കെട്ടുകാഴ്ചകൾ സമർപ്പിച്ചിരുന്നു. ഇതിൽ വടക്കൻ, കലുങ്ക് ബ്രദേഴ്സ് എന്നീ കെട്ടുകാഴ്ചകൾക്കൊപ്പമെത്തിയവർ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
തർക്കം കാരണം മറ്റു കെട്ടുകാഴ്ചകൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വൈകിയെന്ന് ഉപദേശക സമിതി പ്രസിഡന്‍റ് പറഞ്ഞെന്നാരോപിച്ചായിരുന്നു രാത്രി പതിനൊന്നു മണിയോടെ ഓഫീസിനു നേരെ ആക്രമണമുണ്ടായത്. ഉപദേശക സമിതി ഓഫീസ്, സ്റ്റോർ റൂം എന്നിവയുടെ ജനൽച്ചില്ലുകൾ അടിച്ചുതകർത്ത അക്രമികൾ കസേരകളും തല്ലിയൊടിച്ചു. മറ്റു മുറികളുടെ വാതിലുകൾ ചവിട്ടിപ്പൊളിക്കാനും ശ്രമം നടന്നു. അക്രമത്തിൽ ഏകദേശം രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.
