അവകാശങ്ങൾക്കായുള്ള പോരാട്ടം ; ഇന്ന് മെയ് 1, സാർവദേശീയ തൊഴിലാളി ദിനം


ഇന്ന് മെയ് 1, സാർവദേശീയ തൊഴിലാളി ദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികൾ ഇന്ന് അവകാശദിനം ആഘോഷമാക്കും. എട്ട് മണിക്കൂർ തൊഴിൽ, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദമെന്ന അന്താരാഷ്ട്ര തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നതിൻ്റെ ഓർമകൾ പുതുക്കുന്ന ദിവസമാണ് തൊഴിലാളി ദിനം. എല്ലാത്തരം തൊഴിൽ ചൂഷണങ്ങൾക്കും എതിരായ തൊഴിലാളി പോരാട്ടങ്ങളുടെ പ്രാധാന്യം ഈ ദിവസം ഓർമിപ്പിക്കുന്നു. അവകാശബോധത്തിലൂന്നി മികച്ച തൊഴിലിടങ്ങൾ സൃഷ്‌ടിക്കാനും, വൈവിധ്യമാർന്ന തൊഴിലിലൂടെ മനുഷ്യ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും മെയ് ദിനം ഒരു ആദരവാണ്.

ലോകം പടുത്തുയർത്തിയ തൊഴിലാളി സമരങ്ങളുടെ ഓർമ പുതുക്കിയാണ് ഓരോ മെയ് ദിനവും കടന്നുപോകുന്നത്. തൊഴിലാളികൾക്കും ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന് ബോധ്യപ്പെടുത്തിയ സമരങ്ങൾ ഏറെയാണ്. എട്ട് മണിക്കൂർ തൊഴിൽ എട്ട് വിശ്രമം എട്ട് മണിക്കൂർ വിനോദം, തൊഴിലിന് അർഹമായ കൂലി തുടങ്ങി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അടിസ്ഥാന ആവശ്യങ്ങൾ നിരവധിയാണ്. പലതും നേടിയെന്ന് ആശ്വസിക്കുമ്പോഴും തൊഴിലാളി സമരങ്ങൾക്ക് എല്ലാക്കാലത്തും പ്രസക്തിയുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ യുഎസിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിൽ നിന്നാണ് തൊഴിലാളി ദിനത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. 1884ൽ അമേരിക്കൻ ഫെഡറേഷൻ ഓഫ് ഓർഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബർ യൂണിയനുകൾ തൊഴിലിടങ്ങളിലെ സമയം എട്ടു മണിക്കൂറാക്കി പരിഷ്കരിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചു. 

ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്ന് 1886ൽ തൊഴിലാളികൾ സംഘടിച്ചു സമരത്തിലേക്ക് നീങ്ങി. സമരം കലാപം വരെയെത്തി. പിന്നീട് ചിക്കാഗോയിലെ ഹേ മാർക്കറ്റ് സ്ക‌്വയറിൽ സമാധാനപരമായ ഒരു സമ്മേളനം നടത്തി പിരിഞ്ഞു പോകാൻ ശ്രമിക്കുന്നതിനിടെ ബോംബ് സ്ഫോടനം ഉണ്ടാവുകയും അവിടെ വലിയ സംഘർഷം ഉണ്ടാവുകയുമാണ് ചെയ്തത്. ഈ സംഘർഷം ഹേമാർക്കറ്റ് കൂട്ടക്കൊല എന്നും ഹേ മാർക്കറ്റ് കലാപം അറിയപ്പെട്ടു. തൊഴിലാളികളും പൊലീസും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നു രക്തച്ചൊരിച്ചിലുണ്ടായി. ലോകമെമ്പാടുമുള്ള തൊഴിലാളികളെ ഈ കലാപം ഇളക്കി മറിച്ചു. അവകാശപ്പോരാട്ടത്തിനായി അവർ തെരുവുകളിലേക്കിറങ്ങി. ലോകത്തെ ഞെട്ടിച്ച ഈ കലാപമാണ് പിന്നീട് അന്താരാഷ്ട്ര തൊഴിലാളി ദിനാചരണത്തിന് പിറകിൽ.

തൊഴിലാളി പ്രസ്ഥാനങ്ങളുടെ പോരാട്ടങ്ങളേയും ഹേ മാർക്കറ്റ് കൂട്ടക്കൊലയേയും അനുസ്മരിച്ച് അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസ് 1899ൽ മെയ് 1 തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു. അന്ന് ചിക്കാഗോ തെരുവിൽ പിടഞ്ഞുവീണ ആ ജീവനുകൾ ലോക തൊഴിലാളികൾക്ക് ആവേശം പകർന്നു. പിന്നീട് ഒരു വർഷത്തിന് ശേഷം 1890ലാണ് ഔദ്യോഗികമായി ആദ്യ തൊഴിലാളി ദിനം ആചരിച്ചത്. ഇന്ത്യയിൽ ആദ്യമായി മദ്രാസിലാണ് മെയ് ദിനം ആഘോഷിച്ചത്. ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാനാണ് 1923 മെയ് 1 ന് തൊഴിലാളിദിനം ആചരിച്ചത്. ഇന്ത്യയിൽ ആദ്യമായി ചെങ്കൊടി ഉപയോഗിച്ചതും ഈ ദിനത്തിലാണ്. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടിയുള്ള തൊഴിലാളി പ്രസ്ഥാനങ്ങളുമായി ഈ ദിവസം ബന്ധപ്പെട്ടിരിക്കുന്നു.

എട്ട് മണിക്കൂർ ജോലി സമയത്തിനും തുല്യമായ വേതനത്തിനും വേണ്ടി പോരാടിയ 19-ാം നൂറ്റാണ്ടിലെ തൊഴിലാളി പ്രസ്ഥാനത്തെയും സമര ചരിത്രത്തേയും ഈ ദിവസം ഓർമ്മിപ്പിക്കുന്നു. എൺപതിലേറെ രാജ്യങ്ങളിൽ മെയ് ദിനം അവധിയാണ്. ലോകമെങ്ങും മെയ് ദിന റാലികളുൾപ്പെടെ നിരവധി പരിപാടികളും നടക്കും. മെച്ചപ്പെട്ടതും സുരക്ഷിതവുമായ തൊഴിൽ സാഹചര്യവും, തുല്യ അവസരവും, ന്യായമായ വേതനവും ഓരോ തൊഴിലാളിയുടെയും അവകാശമാണ്. സാമൂഹിക നീതിയെയും സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്ന തൊഴിൽ രംഗത്തെ ക്രിയാത്മകമായ മാറ്റങ്ങളിലൂടെ പുരോഗതിയുടെ പാതയ്ക്കായി നമുക്ക് തുടർന്നും പ്രവർത്തിക്കാം.

Previous Post Next Post