ആലപ്പുഴ :- മഴക്കാലത്ത് ഉണരാറുള്ള കുട വിപണി ഇത്തവണ നേരത്തെ സജീവമായി. തീപിടിക്കുന്ന വേനലാണു കുടകൾക്കു പെട്ടെന്ന് ആവശ്യക്കാരെ ഉണ്ടാക്കിയതെന്നു പ്രമുഖ കുട നിർമാതാക്കൾ പറയുന്നു. കഴിഞ്ഞ തവണയും വേനലിൽ വിൽപന കൂടിയെങ്കിലും ഇക്കൊല്ലത്തെയത്ര ഉണ്ടായിരുന്നില്ല. സ്‌കൂൾ തുറക്കലും ഇടവപ്പാതിയുമാണു സാധാരണ കുടവിപണിയുടെ വസന്തം. എന്നാൽ, ഇത്തവണ മഴയ്ക്കു മുൻപുള്ള കൊടുംചൂടിനെ നേരിടാൻ ഉള്ളിൽ സിൽവർ കോട്ടിങ് വരുന്ന (യുവിഎസ് കോട്ടിങ്) കുടകൾക്ക് ആവശ്യക്കാർ ഏറി. സാധാരണ കുടകളെക്കാൾ ഇവ തണുപ്പു നൽകുമെന്നു നിർമാതാക്കൾ പറയുന്നു.
അന്തരീക്ഷ ഊഷ്‌മാവ് പരിധിവിട്ട് ഉയർന്നതോടെ പകൽ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ വെയിൽ കൊള്ളരുതെന്നാണു നിർദേശമെങ്കിലും അത്യാവശ്യ കാര്യങ്ങൾക്കും നിത്യവൃത്തിക്കും ജനത്തിനു പുറത്തിറങ്ങാതെ വയ്യ. വെയിലിനെ തടുക്കാൻ കുടയാണ് ആശ്രയം. ഇതു കുട വിപണിക്കു ഗുണകരമായി. 3 ഫോൾഡ് കുടകൾക്കാണു പതിവുപോലെ കൂടുതൽ ഡിമാൻഡ് - ജോൺസ് അംബ്രല്ല മാർട്ട് പ്രതിനിധികൾ പറഞ്ഞു. വേനലിലെ ഈ അപ്രതീക്ഷിത വിപണിക്കായി കൂടുതൽ ഉൽപാദനമോ പചാരണമോ നടത്തിയിരുന്നില്ലെന്നു പോപ്പി അംബ്രല്ല നിർമാതാക്കൾ പറയുന്നു.
