കേരളത്തിൽ പാമ്പ് ശല്യം കൂടുന്നു ; സ്‌കൂളുകളിൽ സുരക്ഷാ പരിശോധന കർശനമാക്കണമെന്ന് വനംവകുപ്പ്


പത്തനംതിട്ട :- പാമ്പു കടിയേൽക്കുന്ന കേസുകൾ കൂടിയതോടെ വിദ്യാലയങ്ങളിലെ സുരക്ഷാ പരിശോധന കർശനമായി പാലിക്കണമെന്നു ചൂണ്ടിക്കാട്ടി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണ‌ൻ സാമൂഹിക വനവൽക്കരണ വിഭാഗം ഫോറസ്‌റ്റ് കൺസർവേറ്റർമാർക്കു കത്തയച്ചു. സ്‌കൂൾ കെട്ടിടങ്ങൾക്ക് അന്തിമ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇത്തവണ വനംവകുപ്പ് ക്ലിയറൻസ് നിർബന്ധമാണ്. പരിശോധനയിൽ അപാകതകൾ കണ്ടെത്തിയാൽ സ്കൂൾ അധികൃതർ ഇക്കാര്യം പരിഹരിക്കണം. ആരോഗ്യ കുടുംബക്ഷേമവകുപ്പ് കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ചാണു സുരക്ഷാ മുൻകരുതലുകൾ. ഇത്തവണ ഇതിനു പുറമേ സുരക്ഷയ്ക്കായി പാലിക്കേണ്ട 13 അധിക നിർദേശങ്ങൾ വനംവകുപ്പ് തയാറാക്കി. പരിശീലനം ലഭിച്ച സർപ്പ വൊളന്റിയർമാർ, സർപ്പ എജ്യുക്കേറ്റർമാർ എന്നിവരുടെ സഹായത്തോടെയാകും വിദ്യാലയങ്ങളിൽ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും നടത്തുക.

സ്‌കൂൾ അധികൃതർ ഓരോ ജില്ലയിലെയും സാമൂഹിക വനവൽക്കരണവിഭാഗം മേധാവിക്കു പരിശോധനയ്ക്കായി അപേക്ഷ നൽകണം. തുടർന്ന് റേഞ്ച് ഓഫിസർമാർ പരിശോധിക്കും. ബ്ലോക്ക് തിരിച്ച് സെക്ഷൻ ഫോറസ്റ്റ് ഓഫിസറും സർപ്പ ലൈസൻസുള്ളവരും പരിശോധനയിൽ പങ്കാളിയാകും. സ്കൂൾ കെട്ടിടവും പരിസരവും മാലിന്യ സംസ്കരണ സൗകര്യവും പരിശോധിച്ച് ഇവർ സുരക്ഷാ നിർദേശങ്ങൾ നൽകും. വിദ്യാർഥികൾക്കുള്ള 'സർപ്പ പാഠം' ബോധവൽക്കരണ ക്ലാസുകൾ അധ്യയനം തുടങ്ങിയ ശേഷം ക്രമീകരിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അംഗീകാരം ലഭിച്ച സർപ്പ എജ്യൂക്കേറ്റർമാർക്കു മാത്രമേ ക്ലാസ് എടുക്കാൻ അനുവാദമുള്ളു. എല്ലാ സ്‌കൂളിലെയും രണ്ടു ജീവനക്കാരുടെ മൊബൈലുകളിൽ 'സർപ്പ' ആപ്പ് ഇൻസ്‌റ്റാൾ ചെയ്തിരിക്കണമെന്നും നിർദേശമുണ്ട്.

Previous Post Next Post