ന്യൂഡൽഹി :- അടുത്ത 20 വർഷത്തിനുള്ളിൽ രാജ്യത്തെ വേനൽക്കാലം 40 ദിവസം വരെ വർധിക്കുമെന്ന് മുന്നറിയിപ്പ്. ഡൽഹി ആസ്ഥാനമായുള്ള പരിസ്‌ഥിതി സമിതിയായ കൗൺസിൽ ഫോർ എനർജി, എൻവയൺമെൻ്റ് ആൻഡ് വാട്ടർ (സീവ്) വികസിപ്പിച്ചെടുത്ത എഐ അധിഷ്‌ഠിത കാലാവസ്‌ഥാ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ക്ലൈമറ്റ് റെസിലിയൻസ് അനലിറ്റിക്‌സ് ആൻഡ് വിഷ്വലൈസേഷൻ ഇന്റലിജൻസ് സിസ്‌റ്റത്തിൻ്റെ (ക്രാവിസ്) കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ് മുന്നറിയിപ്പ്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്, പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജി, ഫോറസ്‌റ്റ് സർവേ ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച 40 വർഷത്തിലേറെയുള്ള വിവരങ്ങളും 2070 വരെയുള്ള കാലാവസ്ഥാ പ്രവചനങ്ങളും ഉപയോഗിച്ചാണ് എഐ പ്രവചനം. 1981-2010ലെ കാലാവസ്‌ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ അടുത്ത 2 ദശകങ്ങളിൽ ഇന്ത്യയിൽ ഓരോ വർഷവും 15 മുതൽ 40 വരെ അസാധാരണമായ ചൂടുദിനങ്ങൾക്ക് സാധ്യതയുണ്ടെന്ന് ക്രാവിസ് പറയുന്നു. കേരളം, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവയുൾപ്പെടെയുള്ള മധ്യ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് വേനൽക്കാലം വർധിക്കാൻ സാധ്യത.
