തിരുവനന്തപുരം :- രാജ്യാന്തര വിപണിയിൽ ഉണ്ടായ മാറ്റങ്ങൾക്ക് പിന്നാലെ വീണ്ടും കനത്ത ഇടിവ് രേഖപ്പെടുത്തി സ്വർണവില. ഇന്നലെ രാവില കാര്യമായ മാറ്റമില്ലാതിരുന്ന സ്വർണവില ഉച്ചയ്ക്ക് ശേഷം ഇടിഞ്ഞിരുന്നു. പവന് 1160 രൂപ കുറഞ്ഞ് സ്വർണ വില 1,09,640 രൂപയിലെത്തിയിരുന്നു എന്നാൽ ഇന്ന് അതിലും വലിയ നഷ്‌ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 ക്യാരറ്റ് സ്വർണത്തിന് ഗ്രാമിന് 335 രൂപ കുറഞ്ഞ് 13370 എന്ന നിലയിലേക്ക് എത്തി. പവന് 2680 രൂപ കുറഞ്ഞ് 106960 എന്ന നിരക്കിലാണ് വ്യാപരം നടക്കുന്നത്. ഇന്നലെ വൈകുന്നേരം ഗ്രാമിന് 145 രൂപ കുറഞ്ഞ് 13,705 രൂപയായിരുന്നു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 11265 രൂപയായി. യു.എസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ ആദ്യ ഫെഡ് യോഗ തീരുമാനത്തിന് പിന്നാലെയാണ് സ്വർണ വില ഇടിയുന്നത്.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ലെങ്കിലും ഈ വർഷം നിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന സൂചന നൽകി. പലിശനിരക്ക് കുറയ്ക്കുന്നതിന് അനുകൂലമായ നിലപാടുകളൊന്നും ഫെഡ് അംഗം കെവിൻ വാർഷിൻ്റെ പ്രസ്‌താവനയിൽ ഉണ്ടായിരുന്നില്ല. പത്തൊൻപത് ബോർഡ് അംഗങ്ങളിൽ ഒൻപത് പേരും ഈ വർഷം ഒരു തവണയെങ്കിലും പലിശനിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്ന് കരുതുന്നു. ഒക്ടോബറിൽ നിരക്ക് വർദ്ധനയുണ്ടായേക്കുമെന്ന പ്രതീക്ഷകൾ യു.എസ് ട്രഷറി യീൽഡിനെയും ഡോളറിനെയും ശക്തിപ്പെടുത്തി. ഡോളർ കരുത്താർജ്ജിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില താഴേക്ക് പോയി. ഒരു ഘട്ടത്തിൽ 4299 ഡോളറിലേക്ക് താഴ്ന്ന സ്വർണ്ണവിലയ്ക്ക്, രാവിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് താൽക്കാലികമായി കരുത്തേകുകയും വില 4322 ഡോളറിലേക്ക് എത്തുകയും ചെയ്തു. എന്നാൽ നിലവിൽ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില 4,244.90 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
