വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ


തിരുവനന്തപുരം :- വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന വിലയിരുത്തിയ ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ വരുമാന വർധനയക്കുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കുന്നു. ആർ ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോൺഗ്രസ് മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പദ്ധതി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്ന വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒന്നാണ് കിഫ്ബിയുടെ പുന:സംഘടന. റവന്യു മോഡലായി കിഫ്ബിയെ മാറ്റുന്നതിനൊപ്പം പൂർണ്ണമായും ധനവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനും നടപടി ഉണ്ടാകുമെന്നാണ് സൂചന.

സ്വതന്ത്ര ധനസമാഹരണ ഏജൻസിയിൽ തുടങ്ങി സംസ്ഥാന വികസനത്തിന്റെ ഒറ്റമൂലി വരെയുള്ള പരമാധി പദവികളിൽ ലാസ്റ്റ് റീലിൽ ഓടുകയാണ് കിഫ്ബി. കെട്ടിലും മട്ടിലും കിഫ്ബിയെ സമ്പൂർണ്ണമായി ഉടച്ചു വാർക്കുമെന്നാണ് ബജറ്റ് സൂചന. വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയ ഉടനെ സംസ്ഥാന ധനസ്ഥിതിയെ കുറിച്ച് പഠിച്ച വിഗദ്ധ സമിതി നിർദേശങ്ങളിൽ ഊന്നിയായിരിക്കും പുന:സംഘടന. കിഫ്ബിയുടെ പ്രൊജക്‌ട് മാനേജ്മെന്റ് സംവിധാനവും ക്വാളിറ്റി കൺട്രോളും മികച്ചതെന്ന വിലയിരുത്തൽ വിദഗ്‌ധ സമിതി നടത്തുകയും മറ്റ് വകുപ്പുകളിലേക്കും സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്‌തിട്ടുണ്ട്.

അതിനപ്പുറത്ത് സാമ്പത്തിക സമാഹരണത്തിലും വിനിയോഗത്തിലും ധനവകുപ്പിന്റെ പൂർണ്ണ നിയന്ത്രണവും വരവ് ചെലവ് ബജറ്റിൽ ഉൾപ്പെടുത്തുന്ന വിധത്തിൽ നിലവിലുള്ള നിയമം മാറ്റവും അടക്കം വലിയ വ്യത്യാസങ്ങളാണ് വരാനിരിക്കുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡെപ്യൂട്ടേഷൻ തസ്‌തികയിൽ തുടങ്ങി ദിവസ വേതനക്കാരും ഇൻ്റേൻഷിപ്പും അടക്കം ആകെ 512 പേരാണ് കിഫ്ബിക്ക് വേണ്ടി ജോലി ചെയ്യുന്നത്.

കൂട്ടത്തിലുള്ള ഒരു പുനർ നിയമന കാര്യത്തിൽ വരെ നയപരമായ സമീപനം പ്രതീക്ഷിക്കുന്നുണ്ട്. വിപണിയിൽ നിന്ന് സർക്കാർ എടുക്കുന്നതിലും ഒന്ന് മുതൽ ഒന്നര ശതമാനം വരെ പലിശക്ക് കടമെടുപ്പ് അടക്കം ഗുരുതരമായ  സാമ്പത്തിക അച്ചടക്കമില്ലായ്‌മയാണ് വിദഗ്‌ധ സമിതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മോട്ടോർവാഹന നികുയിനത്തിൽ പിരിക്കുന്ന 3300 കോടി അടക്കം കിഫ്ബി പ്രതിവർഷം കൈപ്പറ്റുന്ന 4000 കോടി രൂപ നേരിട്ട് ഖജനാവിലെത്തിക്കാൻ നടപടി. ഒപ്പം കാരാറായതും നിയമപരമായ ബാധ്യതയുള്ളതുമായ പദ്ധതികൾ സർക്കാർ ഏറ്റെടുക്കുന്ന വിധം നിയമഭേദഗതിക്കും സാധ്യതയുണ്ട്.

Previous Post Next Post