കണ്ണൂർ :- കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും ത്രിവൽസര ബിരുദ വിദൂര വിദ്യാഭ്യാസ വിഭാഗം ഉടൻ പുന:രാരംഭിക്കണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കോളേജ് കോമേഴ്സ് ഹാളിൽ നടന്ന സമ്മേളനം അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.ലക്ഷ്‌മണൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എൻ.വി പ്രസാദ്, രാജേഷ് പാലങ്ങാട്ട്, കെ.വി മധുസൂദനൻ, വി.പി. പ്രേമരാജൻ, പി.ഷംസുദ്ദീൻ, കെ.രമേഷ് എന്നിവർ സംസാരിച്ചു.
'പുതിയ സർക്കാർ വന്ന സാഹചര്യത്തിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ. ഓരോ സർവകലാശാലയിലും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വിദൂര- പ്രൈവറ്റ് വിഭാഗത്തിലൂടെ പഠിച്ച് ജീവിതത്തിൻ്റെ ഉയർന്ന മേഖലകളിൽ എത്തിച്ചേർന്നിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാർക്ക് കുറഞ്ഞ ഫീസിൽ ഉന്നതവിദ്യാഭ്യാസം നേടാമെന്നുള്ള സംവിധാനം സർവകലാശാലകൾ നഷ്‌ടപ്പെടുത്തരുത്. പ്ലസ്ടു കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾ മുമ്പ് പാരലൽ കോളേജുകളെ ആശ്രയിച്ചാണ് പഠനം നടത്തിയിരുന്നത്. കേരളത്തിലെ വിദ്യാർത്ഥികളെ സംസ്ഥാനത്തുതന്നെ പഠിക്കാൻ അവസരം നൽകുക എന്ന പുതിയ സർക്കാർ നയം പ്രാവർത്തികമാക്കാൻ വിദൂര വിദ്യാഭ്യാസ സമ്പ്രദായം ആരംഭിക്കുന്നത് ഒരുപരിധിവരെ ഉപകരിക്കുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. പുതുക്കിയ ബസ്പാസ് പരിഷ്‌കരണം വേഗത്തിലാക്കണ'മെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികൾ
രക്ഷാധികാരികൾ : കെ.പി ജയബാലൻ, സി.അനിൽകുമാർ
പ്രസിഡന്റ് : കെ.എൻ രാധാകൃഷ്ണൻ ( പ്രസി.)
വൈസ് പ്രസിഡന്റ് : രാജേഷ് പാലങ്ങാട്ട്, വി.പി പ്രേമരാജൻ
സെക്രട്ടറി : എൻ.വി പ്രസാദ്
ജോയിന്റ് സെക്രട്ടറി : കെ.വി മധുസൂദനൻ, പി.ഷംസുദ്ദീൻ
ഖജാൻജി : പി.ലക്ഷ്മണൻ
