ശ്രീനഗർ :- കഴിഞ്ഞവർഷം പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് അതിർത്തിക്കപ്പുറത്തുനിന്ന് ഡ്രോണുകൾ വഴിയാണ് ആയുധങ്ങളും പണവും ഗ്രനേഡുകളും എത്തിച്ചതെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പ്രാദേശിക വിവരശേഖരണ സംവിധാനത്തിലെ പിഴവ് ആക്രമണത്തിന് സഹായമായെന്നും എൻ.എ.എയുടെ കുറ്റപത്രം പറയുന്നു. 2024-ന്റെ തുടക്കത്തിൽ ബാരാമുളജില്ലയിലെ ഗോഗൽ ദാര വനമേഖലയിലാണ് ഡ്രോണുകൾ വഴി ചൈനീസ് നിർമിത ഗ്രനേഡുകൾ, 20 തോക്കുകൾ, 15 ലക്ഷം രൂപ എന്നിവയെത്തിയത്.
സുരക്ഷാ ഏജൻസികൾ അമിതമായി സാങ്കേതികവിദ്യകളെ ആശ്രയിക്കുകയും, പ്രാദേശിക ഇൻഫോർമർമാരുടെ എണ്ണം കുറയ്ക്കുകയും ചെയ്തത് തിരിച്ചടിയായെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഭീകരരുടെ നീക്കങ്ങൾ മുൻകൂട്ടി അറിയാൻ പരമ്പരാഗതമായി സഹായിച്ചിരുന്ന പ്രാദേശിക ഗുജ്ജർ, ബക്കർവാൾ സമൂഹങ്ങളുമായി സുരക്ഷാസേന ബന്ധം ശക്തമാക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. 2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൻ താഴ്വരയിലുണ്ടായ ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് മരിച്ചത്. ലഷ്കറെ തൊയ്ബ ഭീകരർ വിനോദ സഞ്ചാരികൾക്കു നേരേ വെടിയുതിർക്കുകയായിരുന്നു.
