കണ്ണൂർ :- തെരുവുനായയുടെ കടിയേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം വലതുകാൽ മുറിച്ചുമാറ്റേണ്ടി വരുമോയെന്ന ആശങ്കയിൽ കഴിയുന്ന അഴീക്കോട് പൂതപ്പാറയിലെ പി.പി മുനീറിന് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ. കരീം ചേലേരിയുടെ കൈത്താങ്ങ്. വലത് കാൽമുട്ടിന് താഴെ നായയുടെ കടിയേറ്റതിനെ തുടർന്ന് ആഗസ്ത് 6 ന് ജില്ലാ ആശുപത്രിയിലെത്തിയ പ്രമേഹ രോഗി കൂടിയായ മുനീറിന് മതിയായ ചികിത്സ ലഭിക്കുകയുണ്ടായില്ലെന്ന് പറയുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തി ശസ്ത്രക്രിയയിലൂടെ പഴുപ്പ് നീക്കിയെങ്കിലും കടുത്ത വേദനയും അവശതയുമായി പൂതപ്പാറ കണിശം മുക്കിലെ വാടക വീട്ടിൽ കഴിയുന്ന മുനീറിൻ്റെ ദയനീയാവസ്ഥ മലയാള മനോരമ റിപ്പോർട്ടർ ടി.അജീഷാണ് ജില്ലാ ലീഗ് പ്രസിഡണ്ടും സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടരിയും നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിക്കോട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ അഡ്വ. കരീം ചേലേരിയുടെ ശ്രദ്ധയിൽപെടുത്തിയത്.
സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ ഒന്നര ലക്ഷത്തോളം രൂപ ചെലവായി, ഭക്ഷണത്തിനോ മരുന്നിനോ പണമില്ലാതെ വീട്ടിൽ കഴിയുന്ന മുനീറിൻ്റെ ദയനീയാവസ്ഥ അഡ്വ.കരീം ചേലേരി കണ്ണൂരിലെ ഉദാരമതിയായ ഒരു സഹോദരൻ്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തുടർന്ന് അദ്ദേഹം നൽകിയ 25000 രൂപ അഡ്വ. കരീം ചേലേരി ജില്ലാ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ കഴിയുന്ന മുനീറിന് കൈമാറി. അഴീക്കോട് പഞ്ചായത്ത് മുസ്‌ലിംലീഗ് സെക്രട്ടറി കെ.പി മുഹമ്മദ് ഹാരിസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ കടുത്ത അവഗണനയും നിരുത്തരവാദിത്തവും മൂലമാണ് പ്രമേഹ രോഗിയായ മുനീറിന് ഈ അവസ്ഥ വന്നതെന്നും ഇതിനുത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു.
