ലിയോ ടോൾസ്റ്റോയ് - ജന്മദിനം
ലിയോ നിക്കോളെവിച്ച് ടോൾസ്റ്റോയ് (സെപ്റ്റംബർ 9, 1828 - നവംബർ 20, 1910) റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി. റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ടോൾസ്റ്റോയിയുടെ രചനകൾ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയിൽ, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തിൽ അദ്ദേഹം പ്രത്യേകം ഊന്നൽ നൽകി. അഹിംസാമാർഗ്ഗം പിന്തുടർന്ന മഹാത്മാ ഗാന്ധി, മാർട്ടിൻ ലൂതർ കിംഗ് തുടങ്ങിയവർ, വലിയൊരളവോളം അദ്ദേഹത്തോട് ആശയപരമായി കടപ്പെട്ടിരിക്കുന്നു.
ജനനം, ആദ്യകാലജീവിതം
പടിഞ്ഞാറൻ റഷ്യയിലെ റ്റൂള നഗരത്തിനടുത്തുള്ള യാസ്നയ പോല്യാനയിലാണ് ടോൾസ്റ്റോയി ജനിച്ചത്. അഞ്ചു മക്കളിൽ നാലാമത്തവനായിരുന്ന അദ്ദേഹത്തിന് രണ്ടുവയസ്സാകുന്നതിനു മുൻപ് അമ്മയും ഒൻപതാമത്തെ വയസ്സിൽ പിതാവും മരിച്ചു. ബന്ധുക്കളുടെ സംരക്ഷണത്തിൽ വളർന്ന ടോൾസ്റ്റോയി കസാൻ സർവകലാശാലയിൽ നിയമവും പൗരസ്ത്യ ഭാഷകളും പഠിച്ചെങ്കിലും ബിരുദമൊന്നും നേടിയില്ല. പഠനം ഇടക്കുവച്ചു മതിയാക്കിയ അദ്ദേഹം മോസ്കോയിലും സെന്റ് പീറ്റേഴ്സ്ബർഗിലുമായി കുറേക്കാലം കുത്തഴിഞ്ഞ ജീവിതം നയിച്ചു.
സൈന്യ സേവനം
ആദ്യരചനകൾ
ജീവിതത്തിന്റെ ആദ്യകാലമത്രയും ഉന്നതമായ ആദർങ്ങൾക്കും അവയ്ക്കു നിരക്കാത്ത ജീവിതത്തിനും ഇടക്കു ചാഞ്ചാടുകയായിരുന്ന ടോൾസ്റ്റോയി ചൂതാട്ടം വരുത്തി വച്ച കടത്തിൽ നിന്നു രക്ഷപ്പെടാനായി 1851-ൽ മൂത്ത സഹോദരനൊപ്പം കോക്കെസസിലെത്തി റഷ്യൻ സൈന്യത്തിൽ ചേർന്നു. ക്രീമിയൻ യുദ്ധത്തിൽ ഒരു പീരങ്കിസേനാവിഭാത്തിന്റെ തലവാനായി അദ്ദേഹം പങ്കെടുത്തു. 1854-55-ൽ ഉപരോധത്തിനുവിധേയമായ സെബാസ്റ്റോപോൾ എന്ന തുറമുഖനഗരത്തിന്റെ പ്രതിരോധത്തിന് ടോൾസ്റ്റോയിയും ഉണ്ടായിരുന്നു . ഇക്കാലത്ത് തന്നെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ബാല്യം കൗമാരം യൗവനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു ടോൾസ്റ്റോയിയുടെ ആദ്യത്തെ പ്രധാന രചന. അത് അദ്ദേഹത്തെ എഴുത്തുകാരനെന്നുള്ള നിലയിൽ ശ്രദ്ധേയനാക്കി. സൈന്യത്തിൽ വിരമിച്ചശേഷം 1857-ൽ ടോൾസ്റ്റോയി ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. യൂറോപ്യൻ പര്യടനത്തിനൊടുവിൽ യാസ്നിയ പോല്യാനായിൽ തിരികെയെത്തിയ അദ്ദേഹം അവിടെ താമസമാക്കി, കർഷകരുടെ കുട്ടികൾക്കായി ഒരു വിദ്യാലയം സ്ഥാപിച്ചു.
വിവാഹം, കുടുംബം
1862-ൽ 34 വയസ്സുള്ളപ്പോൾ, ഒരു സുഹൃത്തിന്റെ സഹോദരി, 19 വയസ്സുള്ള സോഫിയ അഡ്രീനയെ അദ്ദേഹം വിവാഹം കഴിച്ചു. ടോൾസ്റ്റോയി കൃതികളുടെ കൈയെഴുത്തുപ്രതികൾ തയ്യാറാക്കുകയും മറ്റും ചെയ്ത സോഫിയ, ഭാര്യയെന്നതിനുപുറമേ അദ്ദേഹത്തിന്റെ വിശ്വസ്തയായ സെക്രട്ടറിയും ആയിരുന്നു. യുദ്ധവും സമാധാനവും എന്ന ബൃഹത്കൃതി അവർ ഏഴുവട്ടം പകർത്തി എഴുതിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ടോൾസ്റ്റോയ് ദമ്പതിമാർക്ക് പതിമൂന്നു കുട്ടികൾ ജനിച്ചു. വിവാഹത്തിനുമുൻപു ടോൾസ്റ്റോയി, തന്റെ പൂർവകാലജീവിതം രേഖപ്പെടുത്തിയിരുന്ന സ്വകാര്യ ഡയറി സോഫിയക്ക് വായിക്കാൻ കൊടുത്തു. വിവാഹത്തിന് തടസ്സമായില്ലെങ്കിലും ഡയറിയിലെ വെളിപ്പെടുത്തലുകളുടെ നിഴൽ അവരുടെ ജീവിതത്തെ ഒരിക്കലും വിട്ടുപിരിഞ്ഞില്ല എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
യുദ്ധവും സമാധാനവും
ലിയോ ടോൾസ്റ്റോയി
വിവാഹത്തെ തുടർന്നുള്ള സംതൃപ്തമായ കുടുംബജീവിതത്തിന്റെ ആദ്യവർഷങ്ങളിലാണ് ടോൾസ്റ്റോയി, അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതിയായ യുദ്ധവും സമാധാനവും എഴുതിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റഷ്യയുടെമേലുണ്ടായ നെപ്പോളിയന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ടോൾസ്റ്റോയി ഈ നോവലിൽ. ചരിത്രഗതിയിൽ എല്ലാം മുൻനിശ്ചിതമാണെന്നും അതേസമയം സ്വതന്ത്രമനസ്സുണ്ടെന്ന് കരുതിജീവിക്കുക മാത്രമാണ് മനുഷ്യന് ചെയ്യാനൊക്കുകയെന്നുമണ് ഈ കൃതിയിൽ ടോൾസ്റ്റോയി തെളിയിക്കാൻ ശ്രമിക്കുന്നത്. ചരിത്രം സൃഷ്ടിക്കുന്നത് മഹദ്വ്യക്തികളായി എണ്ണപ്പെടുന്ന നെപ്പോളിയനെപ്പോലുള്ളവരുടെ ഇച്ഛാശക്തിയല്ലെന്നും സാധാരണജീവിതം നയിക്കുന്ന ജനലക്ഷങ്ങളുടെ പ്രവർത്തനങ്ങളിലാണ് ചരിത്രസംഭവങ്ങളുടെ വിശദീകരണം കണ്ടെത്താൻ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വാദിക്കുന്നു. വിശ്വചരിത്രത്തിന്റെ കുത്തൊഴുക്കിൽ തങ്ങളുടെ കഴിവില്ലായ്മ തിരിച്ചറിയാതെ ഒഴുക്കിനെ നിയന്ത്രിക്കുകയാണ് തങ്ങളെന്ന് ഭാവിക്കുക മാത്രമാണ് നെപ്പോളിയനെപ്പോലുള്ളവർ. അങ്ങനെയുള്ളവരെക്കാൾ ചരിത്രത്തെ സ്വാധീനിക്കുന്നത് കിറുക്കനും കോമാളിയുമെന്നു തോന്നിച്ച റഷ്യൻ സൈന്യാധിപൻ ഖുട്ടൂസോവിനെപ്പോലെയുള്ളവരാണ്. മോസ്കോയിലും പീറ്റേഴ്സ്ബർഗ്ഗിലുമായുള്ള അഞ്ചുകുടുംബങ്ങളുടെ കഥയിലൂടെയാണ് ടോൾസ്റ്റോയി ചരിത്രത്തെക്കുറിച്ചുള്ള ഈ നിലപാട് അവതരിപ്പിക്കുന്നത്. നോവൽ എന്നു വിളിക്കപ്പെടാറുണ്ടെങ്കിലും ഇതിഹാസമാനമുള്ള ബൃഹത്രചനയാണ് യുദ്ധവും സമാധാനവും. ചരിത്രപുരുഷന്മാരും അല്ലാത്തവരുമായി 580-ഓളം കഥാപാത്രങ്ങളുണ്ട് അതിൽ.
അന്നാ കരേനിന
പത്തൊൻപതാം നൂറ്റാണ്ടിലെ തന്നെ മറ്റൊരു പ്രശസ്ത നോവലായ ഗുസ്താവ് ഫ്ലോബേറിന്റെ (Gustav Flaubert) മദാം ബോവറിയെപ്പോലെ, സ്നേഹരഹിതമായ ഒരു വിവാഹത്തിന്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയിൽ വിവാഹേതരപ്രണയത്തിലേക്കും അവിശ്വസ്തതയിലേക്കും തള്ളിനീക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് അന്നാ കരേനിന. സന്തുഷ്ടകുടുംബങ്ങളെല്ലാം ഒരേ മട്ടാണ്, എന്നാൽ ഓരോ അസന്തുഷ്ടകുടുംബവും അസന്തുഷ്ടമായിരുക്കുന്നത് അതിന്റെ പ്രത്യേക വഴിക്കാണ് എന്ന പ്രശസ്തമായ വാക്യത്തിൽ തുടങ്ങുന്ന നോവൽ, കുടുംബബന്ധങ്ങളിലെ പ്രതിസന്ധികളെ പിന്തുടരുന്നതിനൊപ്പം ജീവിതത്തിന്റെ അർത്ഥത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള അന്വേഷണത്തിന്റെ കഥയും പറയുന്നുണട്. തീവണ്ടിക്കുമുൻപിൽ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലാണ് അന്നാ കരേനിനയുടെ പ്രസിദ്ധമായ ദുരന്തസമാപ്തി.
പിന്നീടുണ്ടായ ആത്മീയ പ്രതിസന്ധിയുടെ അവസാനം പഴയതരം കഥകൾ എഴുതുന്നത് നിർത്തിയപ്പോൾ ടോൾസ്റ്റൊയി പറഞ്ഞത്, തനിക്ക് എഴുതാനുണ്ടായിരുന്നതൊക്കെ, അന്നാ കരേനിനയിൽ എഴുതിയിട്ടുണ്ട് എന്നാണ്. ഹോളിവുഡിന്റെ ഇഷ്ടകഥകളിലൊന്നായ അന്നാ കരേനിന, പലവട്ടം അവിടെ ചലച്ചിത്രവൽക്കരിക്കപ്പെട്ടിട്ടുണട്. അതിന്റെ ഏറെ പ്രശസ്തമായ ചലചിത്രാവിഷ്കരണങ്ങളിലൊന്നിൽ അന്നയായി അഭിനയിച്ചത് പ്രഖ്യാത നടി ഗ്രെറ്റ ഗാർബോ ആയിരുന്നു. 2007 ജനുവരിയിൽ അമേരിക്കയിലെ ടൈം മാസിക അന്നാ കരേനിന, യുദ്ധവും സമാധാനവും എന്നിവയെ എല്ലാക്കാലത്തേയും ഏറ്റവും നല്ല പത്തു നോവലുകളിൽ യഥാക്രമം ഒന്നാമത്തേതും മൂന്നാമത്തേതും ആയി വിലയിരത്തി.
ആത്മീയ പ്രതിസന്ധി, പരിവർത്തനം
അന്നാ കരേനിനയുടെ രചനക്കുശേഷം ടോൾസ്റ്റോയി അതികഠിനമായ ഒരു ആത്മീയ പ്രതിസന്ധിയിലൂടെ കടന്നുപോയി. അതിനൊടുവിൽ, താൻ ജനിച്ചുവളർന്ന റഷ്യൻ ഓർത്തോഡൊക്സ് സഭപോലുള്ള വ്യവസ്ഥാപിതമതങ്ങളുടെ വിശ്വാസസംഹിതയേയും ജീവിതവീക്ഷണത്തേയും അദ്ദേഹം തള്ളിപ്പറഞ്ഞു. 1901-ൽ ഒർത്തൊഡോക്സ് സഭ ടോൾസ്റ്റോയിയെ അതിന്റെ കൂട്ടായ്മയിൽ നിന്ന് പുറത്താക്കുകപോലും ചെയ്തു. മുഖ്യധാരാ സഭകളുടേതിൽ നിന്ന് വ്യത്യസ്തമായ ഒരുതരം ക്രൈസ്തവവിശ്വാസത്തിലേക്ക് അദ്ദേഹം പരിവർത്തിതനാകുകുകയാണ് ചെയ്തതെന്നു പറയാം. ബൈബിളിൽ പുതിയനിയമത്തിലെ ഗിരിപ്രാഭാഷണത്തിലൂന്നിയ, മനുഷ്യസ്നേഹത്തിന്റേയും, സഹോദരഭാവത്തിന്റേയും, ലളിതജീവിതത്തിന്റേയും സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ പുതിയ മതം. അക്രമരാഹിത്യത്തോടൊപ്പം സസ്യാഹാരത്തിനും, ബ്രഹ്മചര്യനിഷ്ടക്കും അദ്ദേഹം ഊന്നൽ കൊടുത്തു. അന്നുവരെ നയിച്ചിരുന്ന ജീവിതത്തെയും, തന്റെ സാഹിത്യ രുചികളെപ്പോലും, വിമർശനബുദ്ധ്യാ വിലയരുത്തുന്ന കുമ്പസ്സാരങ്ങൾ (Confessions) എന്ന കൃതി ഈ പ്രതിസന്ധിഘട്ടത്തിനൊടുവിൽ(1879) എഴുതിയതാണ്.
പിൽക്കാല രചനകൾ
റെപിന്റെ രചന
ടോൾസ്റ്റോയിയുടെ പിന്നീടുള്ള രചനകളിൽ ഒരു മുഖ്യപങ്ക്, സാധാരണ വായനക്കാർക്ക് രുചിക്കത്തക്കവണ്ണം, ലളിതമായ ശൈലിയിൽ എഴുതപ്പെട്ട കഥകളാണ്. ഒരുമനുഷ്യന് എത്രമാത്രം ഭൂമിവേണം എന്ന പ്രസിദ്ധകഥ ഇതിന് ഒരുദാഹരണമാണ്. ഇവയിൽ പലതിലും സാഹിത്യകാരനായ ടോൾസ്റ്റോയിക്കും മേലെ വായനക്കാർ കണ്ടെത്തുന്നത് ധർമ്മപ്രഭാഷകനായ ടോൾസ്റ്റോയിയെയാണ് എന്നു വാദിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, അക്കാലത്തും മുന്തിയ സാഹിത്യഗുണം പ്രകടിപ്പിക്കുന്ന കഥകൾ ടോൾസ്റ്റോയി രചിച്ചിട്ടുണ്ട്. 1886-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഇവാൻ ഇല്ലിച്ചിന്റെ മരണം എന്ന ലഘുനോവൽ അത്തരം രചനകളിലൊന്നാണ്. ലോകവ്യഗ്രതയിൽ ഒരു മികവുമില്ലാത്ത ജീവിതം നയിച്ച ഒരു മനുഷ്യൻ, മദ്ധ്യവയസ്സിലെത്തിയപ്പോൾ, രോഗപീഡയിലൂടെ കടന്ന് മരണത്തിന്റെ പടിവാതിക്കൽ ആത്മസാക്ഷാത്കാരം കണ്ടെത്തുന്നതിന്റെ കഥയാണത്. ലൈഗികതയോടുള്ള ടോൾസ്റ്റോയിയുടെ നിലപാട് വ്യക്തമാക്കുന്ന കൃതിയാണ് 1889-ൽ പ്രസിദ്ധീകരിച്ച ക്രൊയിറ്റ്സർ സൊനാറ്റാ (Kreutzer Sonata) എന്ന ലഘുനോവൽ. റഷ്യയിൽ ഈ നോവൽ നിരോധിക്കപ്പെട്ടു. മരണത്തേയും ലൈംഗികതയേയും സംബന്ധിച്ച ടോൾസ്റ്റോയിയുടെ ആശയങ്ങൾ സ്ഥാപിക്കാൻവേണ്ടി എഴുതിയവയെങ്കിലും, ഇവാൻ ഇല്ലിച്ചിന്റെ മരണവും, ക്രൊയിറ്റ്സർ സൊണാറ്റയും കഥനകലാസാമർഥ്യത്തിന്റെ മുന്തിയ ഉദാഹരണങ്ങളായി പരിഗണിക്കപ്പെടുന്നു. യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവക്കു പുറമേയുള്ള ടോൾസ്റ്റൊയിയുടെ മൂന്നാമത്തെ മുഴുനോവലായ ഉയിർത്തെഴുന്നേല്പ്പ് (Resurrection)1901-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വ്യവസ്ഥാപിത ക്രിസ്തുമതത്തിന്റെ നിശിതമായ വിമർശനം അടങ്ങിയിരുന്ന ആ കൃതിയും റഷ്യയിൽ നിരോധിക്കപ്പെട്ടു. ഓർത്തൊഡോക്സ് സഭയിൽ നിന്ന് ടോൾസ്റ്റോയിയുടെ ബഹിഷകരണത്തിന് കാരണമായത് ഉയിർത്തെഴുന്നേല്പ്പും ക്രൊയിറ്റ്സർ സൊണാറ്റയും ആണ്.
ഈ കാലഘട്ടത്തിലെ മറ്റൊരു പ്രധാന രചന 1893-ൽ പ്രസിദ്ധീകരിച്ച ദൈവരാജ്യം നിങ്ങൾക്കുള്ളിലാകുന്നു എന്ന പുസ്തകമാണ്. ഇതിന്റെ പേര് പുതിയനിയമത്തിൽ നിന്ന് (ലൂക്കാ 17:21) കടമെടുത്തതാണ്. ക്രൈസ്തവവിശ്വാസത്തെക്കുറിച്ചുള്ള ടോൾസ്റ്റോയിയുടെ ബോദ്ധ്യങ്ങളാണ് ഇതിന്റെ ഉള്ളടക്കം. മഹാത്മാഗാന്ധിയെ ഏറെ സ്വാധീനിച്ച കൃതിയാണിത്. 1897-ൽ പ്രസിദ്ധീകരിച്ച് എന്താണ് കല എന്ന പ്രബന്ധം പരിവർത്തിതനായ ടോൾസ്റ്റോയിയുടെ കലാവീക്ഷണത്തിന്റെ സംഗ്രഹമാണ്. ഇതിൽ അദ്ദേഹം ചരിത്രത്തിലെ എണ്ണപ്പെട്ട എഴുത്തുകാരായ ഷേക്സ്പിയർ, ഡാന്റേ, സംഗീതജ്ഞരായ വാഗ്നർ, ബീഥോവൻ തുടങ്ങിയവരുടെ കൃതികളേയും തന്റെതന്നെ മുൻകൃതികളിൽ മിക്കവയേയും തള്ളിപ്പറയുന്നു.
ഇക്കാലത്തുതന്നെ എഴുതിയതെങ്കിലും മേല്പറഞ്ഞകൃതികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഹാദ്ജി മുറാദ് എന്ന ശ്രദ്ധേയമായ നോവൽ ടോൾസ്റ്റോയി പ്രസിദ്ധീകരിച്ചില്ല. കോക്കസസ്സിൽ റഷ്യൻ സാമ്രാജ്യത്തിന് വെല്ലുവിളി ഉയർത്തിയ ഗോത്രനേതാക്കളിൽ ഒരാളുടെ കഥയാണ് ഈ കൃതിക്ക് ആധാരം. ടോൾസ്റ്റോയിയുടെ അവസാനത്തെ രചനയായിരുന്നു ഇത്. അദ്ദേഹത്തിന്റെ മരണശേഷമാണ് ആ കൃതി വെളിച്ചം കണ്ടത്.
ജീവിതാന്ത്യം
അധികാരശക്തികളുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്ത ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ മത-രാഷ്ട്രനേതൃത്വങ്ങളുടെ അപ്രീതിക്കുപാത്രമായെങ്കിലും സാഹിത്യനായകനെന്ന നിലയിലും, അതിലുപരി ഒരു ധാർമ്മികശക്തിയെന്ന നിലയിലും, റഷ്യക്കകത്തും പുറത്തും ടോൾസ്റ്റോയി അസാമാന്യമായ ശ്രദ്ധ പിടിച്ചു പറ്റി. അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ യാസ്നിയ പോലിയാന ഒരു തീർഥാടനകേന്ദ്രം പോലെയായി. എന്നാൽ പുതിയ വിശ്വാസങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ടോൾസ്റ്റോയിയുടെ ശ്രമം കുടുംബത്തിൽ നിന്ന് അദ്ദേഹത്തെ അകറ്റി. എൺപത്തിരണ്ടാമത്തെ വയസ്സിൽ, വിശ്വാസങ്ങൾക്കനുസരിച്ച് പുതിയ ജീവിതം തുടങ്ങാൻ തീരുമാനിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹത്തിന് യാസ്നിയ പോല്യാനയിൽ നിന്ന് 80 മൈൽ അകലെ അസ്താപ്പോവ് എന്ന സ്ഥലത്തെ ചെറിയ തീവണ്ടി സ്റ്റേഷൻ വരെയേ എത്താനായുള്ളൂ. നൂമോണിയ പിടിപെട്ട് അദ്ദേഹം അസ്താപ്പോവിലെ സ്റ്റേഷൻ മാസ്റ്ററുടെ വീട്ടിൽ 1910 നവംബർ ഇരുപതാം തിയതി അന്തരിച്ചു.
വിലയിരുത്തൽ
ടോൾസ്റ്റോയിയുടെ മത-ധാർമ്മിക ചിന്തകൾ കർക്കശവും അപ്രായോഗികവുമെന്ന് വിശേഷിക്കപ്പെട്ടിട്ടുൺട്. മനുഷ്യരുടെ ദുഃഖങ്ങളുടേയും ദാരിദ്ര്യത്തിന്റേയും പേരിൽ മാത്രമല്ല അവരുടെ സന്തോഷങ്ങളുടേയും സുഖങ്ങളുടേയും പേരിൽ കൂടി ടോൾസ്റ്റോയി കണ്ണീരൊഴൊക്കി എന്ന് ജി.കെ. ചെസ്റ്റർട്ടൻ വിമർശിച്ചിട്ടുണ്ട്. പ്രബോധനത്തിൽ ശ്രദ്ധയൂന്നിയത്, അദ്ദേഹത്തിന്റെ രചനകളുടെ സാഹിത്യമൂല്യത്തെ ബാധിച്ചു എന്ന് പരക്കെ വിമർശിക്കപെട്ടിട്ടുണ്ട്. അതേസമയം, ധർമ്മപ്രഭാഷകനാകാൻ ശ്രമിച്ചപ്പോഴും ടോൾസ്റ്റോയി ജീവിതത്തിന്റെ സങ്കീർണ്ണതയും വൈവിദ്ധ്യവും ചിത്രീകരിക്കുന്ന കലാകാരൻ അല്ലാതായില്ല എന്നും പറയേണ്ടതുണ്ട്. ഐസയാ ബെർളിൻ(Isaiah Berlin, 1909-1997) 1953-ൽ യുദ്ധവും സമാധാനവും എന്ന കൃതിയിലെ ചരിത്രവീക്ഷണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച പേരുകേട്ട പ്രബന്ധത്തിന്, വേലിപ്പന്നിയും കുറുക്കനും (The Hedgehog and the Fox)എന്നാണ് പേരിട്ടത്. "കുറുക്കന് ഒരുപാടു കാര്യങ്ങൾ അറിയാം, എന്നാൽ വേലിപ്പന്നിക്ക് ഒരു വലിയ കാര്യം അറിയാം" എന്നു പുരാതനഗ്രീസിലെ കവി ആർക്കിലോക്കസ് എഴുതിയിട്ടുണ്ടത്രെ. ഇതിനെ പിന്തുടർന്ന്, ബുദ്ധിജീവികളിലും കലാകാരന്മാരിലും വേലിപ്പന്നികളും കുറുക്കന്മാരുമുണ്ടെന്ന് ബെർളിൻ എഴുതി. ലോകത്തെ ഒരു അടിസ്ഥാന ആശയത്തിന്റെ കണ്ണാടിയിലൂടെ കണ്ട് അവതരിപ്പിക്കുന്നവരാണ് വേലിപ്പന്നികൾ. പ്ലേറ്റോ, ഡാന്റേ, ഡോസ്റ്റെയെവ്സ്കി തുടങ്ങിയവർ ഇക്കൂട്ടത്തിൽ പെടുമത്രെ. യാഥാർഥ്യത്തെ അത്തരം ലളിതവൽക്കരണത്തിന് വിധേയമാക്കാതെ അവതരിപ്പിക്കുന്നവരാണ് കുറുക്കന്മാർ. അരിസ്റ്റോട്ടിൽ, ഷേക്സ്പിയർ, ഗേയ്ഥേ തുടങ്ങിയവർ ഇക്കൂട്ടത്തിലാണ്. ജീവിതത്തിലയും ചരിത്രത്തിലേയും പ്രക്രിയകളെ ഒരു സമഗ്രദർശനത്തിൽ ഒതുക്കാനുള്ള ടോൾസ്റ്റോയിയുടെ ശ്രമത്തെക്കുറിച്ച് പ്രബന്ധകാരൻ പറയുന്നത്, വേലിപ്പന്നി ആകാൻ ആഗ്രഹിച്ച കുറുക്കൻ ആണ് ടോൾസ്റ്റോയി എന്നാണ്.