പാപ്പിനിശ്ശേരി പഞ്ചായത്ത് സ്ത്രീപദവി പഠനം:വിദ്യാഭ്യാസത്തിൽ പുരുഷന്മാരെ പിന്തള്ളി സ്ത്രീകൾ

 

കണ്ണൂർ:-സ്ത്രീകൾ ബിരുദമടക്കമുള്ള മികച്ച വിദ്യാഭ്യാസം നേടുമ്പോൾ പുരുഷൻമാർ വിദ്യാഭ്യാസ നിലവാരത്തിൽ പിന്നോട്ടുപോവുന്നതായി പഠനം. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിനെ ലിംഗ സൗഹൃദമാക്കാനായി നടത്തിയ സ്ത്രീപദവി പഠനത്തിലാണ് സ്ത്രീകളുടെ വിദ്യാഭ്യാസ നിരക്ക് പുരുഷന്മാരേക്കാൾ ഉയർന്നതായുള്ള കണ്ടെത്തൽ. സ്ത്രീകളുടെ വിദ്യാഭ്യാസ യോഗ്യതയും പുരുഷൻമാരേക്കാൾ ഉയർന്നതാണ്. പഠനവിധേയമാക്കിയവരിൽ 62 ശതമാനം പുരുഷന്മാരും 10ാം ക്ലാസിൽ താഴെ വിദ്യാഭ്യാസം നേടിയവരാണ്. 15% പേർ ബിരുദവും അതിനു മുകളിലും യോഗ്യത നേടിയവരും. 65% പുരുഷന്മാരും കൂലിപ്പണി പോലെ അവിദഗ്ധ ജോലികൾ ചെയ്യുന്നവരാണ്. പുരുഷന്മാരുടെ വിദ്യാഭ്യാസ യോഗ്യതയുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടതുണ്ട്. 

എന്നാൽ, പഞ്ചായത്തിൽ 50% സ്ത്രീകളും ഹയർസെക്കൻഡറിയോ അതിന് മുകളിലോ വിദ്യാഭ്യാസം നേടിയവരാണ്. അതേസമയം, പുറത്തുപോയി ജോലി ചെയ്യുന്ന സ്ത്രീകൾ വെറും 24% മാത്രമാണ്. 10ാം ക്ലാസിൽ താഴെ വിദ്യാഭ്യാസം നേടിയ സ്ത്രീകൾ 44% മാത്രമാണ്. 

സാമൂഹിക ചുറ്റുപാട് പുരുഷന്മാരുടെ വിദ്യാഭ്യാസ നിരക്ക് കുറയാൻ കാരണമാകുന്നുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സ് പുരുഷന്മാരുടെ ഉത്തരവാദിത്തമായി കണക്കാക്കുന്നത് ഉയർന്ന വിദ്യാഭ്യാസം നേടാതെ വരുമാനമുണ്ടാക്കുന്ന ജോലികളിലേക്ക് അവർ തിരിയാൻ കാരണമാകുന്നു.  വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടായതും വിവാഹപ്രായം 18 വയസ്സിനു മുകളിൽ ആക്കിയതും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഞ്ചായത്തിന്റെ സമീപ പ്രദേശങ്ങളിൽ ഉള്ളതും ഒരു പരിധി വരെ സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കാൻ സഹായകമായി. 

വിദ്യാഭ്യാസമുണ്ടെങ്കിലും ജോലി ചെയ്യുന്ന സ്ത്രീകൾ താരതമ്യേന കുറവാണ്. 47% സ്ത്രീകൾ കൂലിപ്പണി, തൊഴിലുറപ്പ് പോലുള്ള ജോലികൾ ചെയ്യുന്നു. ജോലിക്ക് പോകാൻ ആഗ്രഹമുണ്ടായിട്ടും വീട്ടിലെ സാഹചര്യം മൂലവും  ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും അനുവാദമില്ലാത്തതുകൊണ്ടും ജോലിക്ക് പോവാൻ സാധിക്കാത്ത 45.1% സ്ത്രീകളാണുള്ളത്. വീടിന്റെയും വീട്ടുകാരുടെയും കാര്യങ്ങൾ ചെയ്തു കൊടുക്കേണ്ട ഉത്തരവാദിത്തങ്ങൾ സ്ത്രീയുടെ ചുമതലയായി മാത്രം കണക്കാക്കുന്നതിന്റെ തെളിവാണ് ഈ കണക്കുകൾ. പുറത്ത് പോയി ജോലി ചെയ്യാൻ താൽപ്പര്യമില്ലാത്ത 39% സ്ത്രീകളും ഇത്തരം ചിന്താഗതിയിൽ വിശ്വസിക്കുന്നവരാണ്. കലാകായിക രംഗത്ത് വളരെയധികം മികവ് പുലർത്തിയിരുന്ന പല സ്ത്രീകളും വീട്ടുത്തരവാദിത്തം കാരണം ഈ മേഖലയിൽനിന്ന് വിട്ടുനിൽക്കുന്നതായി പഠനം കാണിക്കുന്നു.

തയ്യൽ, കോഴിവളർത്തൽ, മൃഗപരിപാലനം, ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കി വിൽക്കുന്നത് തുടങ്ങിയവയാണ് സ്ത്രീകൾ പ്രധാനമായും വീട്ടിൽ നിന്ന് തന്നെ വരുമാനം കണ്ടെത്തുന്ന മാർഗങ്ങൾ. 17% സ്ത്രീകൾ മാത്രമാണ് വീടിനുള്ളിൽ വരുമാനം കണ്ടെത്തുന്ന ജോലികൾ ചെയ്യുന്നവർ.

പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 50 ശതമാനത്തോളം സ്ത്രീകളാണ്. തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഉണ്ടായിവരുന്ന വർധനവ് സ്ത്രീകളുടെ പുരോഗതിയിലേക്കുള്ള സൂചനയാണ്. പഞ്ചായത്തിലെ 71 ശതമാനം സ്ത്രീകളും ഫേസ്ബുക്ക്, വാട്ട്‌സാപ്പ്  ഉൾപ്പെടെയുള്ള  സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണ്. കൃത്യമായ അറിവില്ലാതെ സമൂഹ മാധ്യമങ്ങൾ  ഉപയോഗിക്കുന്നതിനാൽ  പലരുടെയും ജീവിതം പലതരത്തിൽ പ്രയാസത്തിലാകുന്നുണ്ട്. അതിനാൽ ഇന്റർനെറ്റിന്റെ ദോഷവശങ്ങളെക്കുറിച്ച് മുതിർന്നവരെയും കുട്ടികളെയും പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരിക്കും. 

വ്യായാമക്കുറവ്, ജീവിത ശൈലി, ജോലിഭാരം, ആരോഗ്യകാര്യങ്ങൾക്ക്  വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കൽ , ഭക്ഷണക്രമം തുടങ്ങിയവ മൂലം സ്ത്രീകളിൽ  രോഗങ്ങൾ ഏറുന്നു. ഗർഭാശയ, മൂത്രാശയ, അസ്ഥി സംബന്ധ രോഗങ്ങളാണ് ഏറെയും. പഞ്ചായത്തിലെ 83 അർബുദ ബാധിതരിൽ  51 പേർ സ്ത്രീകളാണ്. അതിനാൽ  അർബുദം നേരത്തെ കണ്ടെത്താനുള്ള ക്യാമ്പുകളും ബോധവത്കരണവും പഞ്ചായത്ത് നടത്തും. 10% പേർ ജീവിത ശൈലി രോഗങ്ങൾക്ക്  ചികിത്സ തേടുന്നു. ആർത്തവ സമയത്ത് 69% പേരും സാനിറ്ററി പാഡ് ഉപയോഗിക്കുന്നുണ്ട്. സാനിറ്ററി പാഡ് പ്രകൃതിക്ക് ദോഷം ചെയ്യുന്നതിനാൽ മെൻസ്ട്രൽ  കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് പഞ്ചായത്ത് ആലോചിക്കുന്നത്. വിവാഹ ജീവിതത്തെക്കുറിച്ച് ധാരണ ഇല്ലാതെ വിവാഹം കഴിച്ചവരാണ് 64% പേരും. വ്യക്തമായ ബോധമില്ലായ്മ വിവാഹജീവിതത്തിലെ പ്രശ്‌നങ്ങൾക്ക്  കാരണമാകുന്നുണ്ട്. ഇതിന് പരിഹാരമായി പ്രീ മാരിറ്റൽ കൗൺസിലിംഗ് നടത്തും. 

ഭിന്നശേഷിക്കാരെയും കിടപ്പു രോഗികളെയും പരിചരിക്കേണ്ടത് സ്ത്രീകളുടെ മാത്രം ചുമതലയായാണ് പലരും കാണുന്നത്. അതിനാൽ ഇവർക്ക് വീടുകളിൽനിന്ന് പുറത്തു പോകാൻ കഴിയാത്ത അവസ്ഥയുണ്ടാവുന്നു. 80% വീടുകളിലും സ്ത്രീകൾ  മാത്രമാണ് വീട്ടു ജോലികൾ  ചെയ്യുന്നത്. 35% പേർ പുരുഷന്മാരിൽ  നിന്ന് തുറിച്ചുനോട്ടം, മോശമായ പദപ്രയോഗം എന്നിവ നേരിടുമ്പോൾ  24% ഭർത്താവിൽ  നിന്നും 20% ഭർതൃ മാതാവിൽ  നിന്നും ശാരീരിക മാനസിക പീഡനം നേരിടുന്നു. ഇത് തടയാൻ അവകാശങ്ങളെയും നിയമസഹായങ്ങളെയും കുറിച്ച് ബോധവത്കരിക്കും. കുടുംബഭദ്രത നിലനിൽക്കാൻ  സ്വയം താഴ്ന്നു കൊടുക്കണമെന്നാണ് 55% സ്ത്രീകളുടെയും വിശ്വാസം. 

കിലയുമായി സഹകരിച്ച് ശാസ്ത്രീയ രീതികൾ അവലംബിച്ചായിരുന്നു പഠനം. പഞ്ചായത്തിലെ മൊത്തം സ്ത്രീ ജനസംഖ്യ 20,084 (അംഗനവാടി കണക്കുകൾ, 2021 പ്രകാരം) ആണ്. ഇതിന്റെ മൂന്ന് ശതമാനമായ 600 സ്ത്രീകളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. 18 വയസ്സിനു മുകളിൽ ഉള്ള സ്ത്രീകളെയാണ് പഠനവിധേയമാക്കിയത്. പഞ്ചായത്തിലെ എല്ലാ വിഭാഗങ്ങളെയും


പഞ്ചായത്തിലെ എല്ലാ വിഭാഗങ്ങളെയും പഠനത്തിൽ ഉൾപ്പെടുത്താൻ വയസ്സ്, മതം എന്നിവ പരിഗണിച്ച് സാംപിൾ തിരുമാനിച്ചു.

റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ  സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ  വിവിധ പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ  ഒരുങ്ങുകയാണ് പാപ്പിനിശ്ശേരി പഞ്ചായത്ത്. പഞ്ചായത്തിലെ സ്ഥാപന വിശകലനം, വനിതാ ഘടക പദ്ധതി വിശകലനം, പ്രാഥമിക വിവര ശേഖരണം, ഫോക്കസ് ഗ്രൂപ്പ് ഡിസ്‌ക്കഷൻ തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് പഠനം നടത്തിയത്. പാപ്പിനിശ്ശേരി പഞ്ചായത്തിനെ ലിംഗ പദവി സമത്വ പഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് പഠനം.

Previous Post Next Post