ഗാസ സിറ്റി :- ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28,064 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 117 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 67,611 .ശനിയാഴ്ച പുലർച്ചെ റാഫയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 12 കുട്ടികളടക്കം 44 പേർ കൊല്ലപ്പെട്ടു. ഇതിൽ മൂന്നു മാസം പ്രായമുള്ള കുട്ടിയുമുണ്ട്.
റാഫയിൽനിന്ന് പലസ്തീൻകാർ മധ്യഗാസയിലേക്ക് പലായനം ചെയ്യുകയാണ്. അന്താരാഷ്ട്ര സമ്മർദമുണ്ടെങ്കിലും റാഫയിലെ സൈനികനടപടി ഇസ്ര യേൽ നിർത്തിവെക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഒരുമാസംകൊണ്ട് റാഫയിലെ കരയുദ്ധം പൂർത്തിയാക്കാനാണ് പദ്ധതി. ഇത്തരമൊരു നീക്കമുണ്ടായാൽ പതിനായിര ങ്ങൾ കൊല്ലപ്പെടുമെന്ന് ഹമാസ് ഇസ്രയേലിന് മുന്നറിയിപ്പുനൽകിയിട്ടുണ്ട്. ഗാസയിലെ മറ്റിടങ്ങളിൽനിന്ന് അഭയാർഥികളായി ഏകദേശം 15 ലക്ഷം പലസ്തീൻകാരാണ് ഈജിപ്തുമായി അതിർത്തി പങ്കിടുന്ന റാഫയിലെത്തിയിട്ടുള്ളത്. ഇവിടുത്തെ ഒഴിപ്പിക്കൽ എപ്പോൾ തുടങ്ങണമെന്നോ പൂർത്തിയാക്കണമെന്നോനെ തന്യാഹു പറഞ്ഞിട്ടില്ല. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാതെയുള്ള ആക്രമണം ദുരന്തത്തിലേക്ക് നയിക്കുമെന്ന് യു.എസും മുന്നറിയിപുനൽകി.