ബെംഗളൂരു :- കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിൽ നിർണായക വിവരം പുറത്ത്. ഷിരൂരിലെ ഗംഗാവലിയിൽ നദിക്കടിയില്‍ നിന്ന് അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തിയെന്ന് കര്‍ണാടക മന്ത്രി സ്ഥിരീകരിച്ചു ട്രക്ക് ഉടൻ കരയിലെത്തിക്കും. നേവി ഡീപ് ഡൈവേസ് സ്ഥലത്തെത്തി. ഇവിടെ പെരുമഴ തുടരുകയാണ്.
അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് നിർണായക വിവരം പുറത്ത് വരുന്നത്. ഇന്ന് രാത്രിയും തെരച്ചിൽ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.
ഗംഗാവലി നദിയിൽ നിന്ന് കഴിഞ്ഞ ദിവസം റഡാർ സിഗ്നൽ ലഭിച്ച അതേ സ്ഥലത്ത് നിന്നും ഇന്നലെ സോണാർ സിഗ്നലും ലഭിച്ചിരുന്നു. ബൂം എക്സ്കവേറ്റർ ഉപയോഗിച്ച് നദിയിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. എക്സവേറ്റർ ഉപയോഗിച്ച് 60 അടി വരെ ആഴത്തിലും നീളത്തിലും തെരച്ചിൽ നടത്താൻ സാധിക്കും. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് തെരച്ചിലിന് വലിയ വെല്ലുവിളിയായിരുന്നു.