മയ്യിൽ :- ഗോപാലൻ പീടികയ്ക്ക് സമീപം റോഡരികിൽ മതിയായ സൂചന സംവിധാനങ്ങളില്ലാതെയുള്ള വൻകുഴി അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ. ശുദ്ധജല വിതരണ സംവിധാനത്തിൽ വന്ന തകരാർ പരിഹരിക്കുന്നതിനു വേണ്ടിയെടുത്ത കുഴിയാണ് അപകടക്കെണിയാകുന്നത്. വളവിൽ തന്നെയാണ് ഈ കുഴി എടുത്തിട്ടുള്ളത്. ദിനംപ്രതി വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ കുഴി ഗതാഗത തടസം സൃഷ്ടിക്കുകയാണ്.
ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയ പണി പൂർത്തീകരിക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചതായി നാട്ടുകാർ ആരോപിച്ചു. വളവുതിരിയുന്ന ഭാഗത്തുള്ള വൻകുഴി വാഹനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. റോഡരികിലൂടെ ഉള്ള കാൽനടയാത്രയും ദുരിതമായിരിക്കുകയാണ്. റിഫ്ലക്‌ടർ സൂചന ബോർഡുകൾ ഇല്ലാത്തതിനാൽ രാത്രി സമയങ്ങളിൽ അപകടങ്ങൾ കൂടുതലാണ്.