തിരുവനന്തപുരം :- എഡിജിപി എം.ആർ അജിത്കുമാറിനെതിരേയും പി.ശശിക്കെതിരേയും ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് മൂന്നു നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാവാതെ സെക്രട്ടേറിയറ്റിനു മുന്നിൽ തമ്പടിച്ചിരിക്കുകയാണ്.
ഇതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് ഓടിച്ചിട്ടു തല്ലിയത്. ആക്രമണത്തിൽ അബിൻ വർക്കിയുടെ തലയ്ക്ക് പരിക്കേറ്റു. അബിൻ വർക്കിയെ കൂടാതെ മറ്റു പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. കൈയൊടിഞ്ഞ 2 പ്രവർത്തകരെ ആംബുലൻസിൽ കൊണ്ടുപോയി. നിലവിൽ പ്രതിഷേധം കനക്കുകയാണ്. പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കം ചെയ്യുകയാണ്. പ്രദേശത്ത് സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. തൃശൂരിലും പത്തനംതിട്ടയിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു.