കണ്ണൂർ :- കണ്ണൂരിലെ രണ്ട് ടൂവീലർ ഷോറൂമുകളിൽ നിന്നുള്ള മാലിന്യങ്ങൾ കടമ്പൂർ പഞ്ചായത്തിലെ ഒഴിഞ്ഞ സ്ഥലത്ത് തള്ളിയതിന് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി. താഴെചൊവ്വയിലെ പ്രിൻസ് ടിവിഎസ്, സിഗ്നേച്ചർ സുസുക്കി എന്നീ ടൂവീലർ സർവീസ് സെയിൽസ് സെൻ്ററുകൾക്കാണ് തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തിയത്. കടമ്പൂർ പഞ്ചായത്തിൽ കോട്ടൂർ പൊതുവാച്ചേരി റോഡിൽ ആയിച്ചോത്ത് ആണ് മാലിന്യനിക്ഷേപം കണ്ടെത്തിയത്.
സർവ്വീസ് സെൻ്ററുകളിൽ നിന്നുള്ള മാലിന്യങ്ങൾ അനധികൃത ഏജൻസികളെ ഏൽപിച്ച് പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ തള്ളുകയായിരുന്നു. രണ്ട് സ്ഥാപനത്തിനും 25000 രൂപ വീതം പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കുന്നതിന് സ്ക്വാഡ് കടമ്പൂർ ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ പി സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ ആർ അജയകുമാർ, സ്ക്വാഡ് അംഗം ഷെരീകുൽ അൻസാർ, കടമ്പൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനീസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.