ഒറ്റത്തവണ കുടിശിക നിവാരണ പരിപാടി വർഷത്തിലൊരിക്കൽ മതി ; സഹകരണ സംഘങ്ങളുടെ ഒറ്റത്തവണ തീർപ്പാക്കലിന് നിയന്ത്രണം


തിരുവനന്തപുരം :- കുടിശിക പിരിച്ചെടുക്കലിന്റെ പേരിൽ സഹകരണ സംഘങ്ങൾ നടത്തുന്ന ഒറ്റത്തവണ തീർപ്പാക്കൽ പരിപാടിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സഹകരണ വകുപ്പ്. ഇനി വകുപ്പിന്റെ അനുമതിയോടെ, എല്ലാ നിർദേശങ്ങളും പാലിച്ച് വർഷത്തിലൊരിക്കൽ മാത്രം ഒറ്റത്തവണ കുടിശിക നിവാരണ പരിപാടി നടത്തിയാൽ മതിയെന്നാണ് നിർദേശം. കുടിശിക വർധിക്കുമ്പോൾ സഹകരണബാങ്കുകൾ, റജിസ്ട്രാറിന്റെ അനുമതിനേടി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സംഘടിപ്പിക്കുന്നതാണ് പതിവ്. ഇതിനു പിന്നിൽ വ്യക്‌തി താൽപര്യങ്ങളുണ്ടെന്നു പരിശോധനയിൽ കണ്ടെത്തിയതോടെയാണ് നടപടി.

ഓഡിറ്റിനു മുൻപ് കുടിശിക പിരിച്ചെടുത്തെന്ന് കാണിക്കുന്നതി നാണ് സഹകരണ സംഘങ്ങൾ കുടിശിക നിവാരണ പരിപാടി നടത്തുന്നത്. പദ്ധതിയിൽ പിഴപ്പലിശയിലാണ് ഇളവുവരുത്തുക. മാനുഷിക പരിഗണന വിഭാഗത്തിൽപെടുന്ന അപേക്ഷകൾക്ക് ജില്ലാതല കമ്മിറ്റികൾ ചേർന്ന് വീണ്ടും പലിശയിൽ ഇളവ് നൽകും. ഓഡിറ്റിന് മുന്നോടിയായി, മാർച്ചിൽ പദ്ധതി പ്രഖ്യാപിച്ച് ഏപ്രിലിലും മേയിലും വരെ അവസരം നീട്ടിക്കൊടുക്കും. ഇളവ് വരുത്തുന്ന പലിശ, സഹകരണ സംഘത്തിന്റെ വരുമാനത്തിലാണു കുറയുന്നത്. വൻതുക വായ്‌പയെടുത്തവർ ഇതൊരു അവസരമായി കണ്ട് ലക്ഷങ്ങൾ പലിശയിൽ ഇളവുവാങ്ങുന്നതാണ് രീതി. ഇതിനായി രാഷ്ട്രീയ സമ്മർദവുമുണ്ടാകുന്നതോടെ സംഘത്തിന് വൻതുകയാണ് നഷ്ടമാവുക.

ഓഡിറ്റിൽ വായ്പയുടെ പലിശ, ലാഭമായാണ് കാണിക്കുക. എന്നാൽ, വൻവായ്പകൾക്ക് ഇളവ് നൽകുന്നതോടെ ലാഭത്തിൽ കുറവുണ്ടാകും. സഹകരണ ബാങ്കുകൾ പലതും നഷ്ടത്തിലേക്ക് പോകുന്നതിനും ഇതു കാരണമാകുന്നു. വൻതുക കുടിശികയുള്ളവർ ഇളവു നേടുകയും കൃത്യമായി പണം അടയ്ക്കുന്നവർക്ക് ആനുകുല്യങ്ങൾ ലഭിക്കാതവരികയും ചെയ്തതോടെ, വായ്‌പയെടുത്തവരെല്ലാം ഒറ്റത്തവണ പദ്ധതിക്ക് കാത്തിരിക്കുന്നതാണ് സ്‌ഥിതി. ഇതോടെ ബാങ്കുകളുടെ കുടിശികയും വർധിച്ചു. ഇതെത്തുടർന്നാണ് വകുപ്പിന്റെ ഇടപെടൽ.

Previous Post Next Post