തിരുവനന്തപുരം :- വ്യാജ ഫോൺകോളിലും വെബ്സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാൻ സൈബർ പോലീസിന്റെ പ്രത്യേക സംവിധാനമൊരുങ്ങുന്നു. ഫോൺ നമ്പരുകളും വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് ഉപയോക്താക്കൾക്കുതന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സൈബർ വാൾ സംവിധാനമാണ് സംസ്ഥാന പോലീസിന്റെ സൈബർ ഡിവിഷൻ തയ്യാറാക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ളൊരു കമ്പനിയെ ഇതിനുള്ള മൊബൈൽ ആപ്പ് തയ്യാറാക്കാനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ട കാലാവധി കഴിഞ്ഞാടുൻ കരാറുറപ്പിക്കും.
ഫോൺനമ്പരുകൾ, സാമൂഹികമാധ്യമ പ്രൊഫൈലുകൾ, വെബ്സൈറ്റുകൾ എന്നിവ നിർമ്മിതബുദ്ധി സാങ്കേതികതയിൽ അധിഷ്ഠിതമായി പരിശോധിച്ച് ഉറപ്പാക്കാനാകും. ആൻഡ്രോ യിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന രീതിയിലാകും ആപ്ലിക്കേഷൻ സജ്ജമാക്കുക. ഒരു കൊല്ലത്തിനിടയിൽ ആപ്പ് വികസിപ്പിച്ച് പരിശോധനകൾ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് ലഭ്യമാക്കും. ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനായി സജ്ജമാക്കിയിട്ടുള്ള 1930 എന്ന ടോൾ ഫ്രീ നമ്പരിലൂടെയും ചില ഫോൺനമ്പറുകളുടെയും വെബ്സൈറ്റ് വിലാസങ്ങളുടെയും ആധികാരികത പരിശോധിക്കാൻ സൗകര്യമുണ്ട്.