അധ്യാപകന്റെ മരണം ; ചികിത്സപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി


നാറാത്ത്:- 
നെഞ്ചുവേദനയെത്തുടർന്ന് ആസ്പത്രിയിൽ ചികിത്സയിലായിരുലായിരുന്ന അധ്യാപകന്റെ മരണത്തിൽ ഗുരുതരമായ ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കൾ നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന്  കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നാറാത്ത് മുച്ചിലോട്ട് കാവിനു സമീപം താവോർത്ത് ഹൗസിൽ കെ.പി.ശശിധരൻ  ചികിത്സയ്ക്കിടെ ഇന്നലെയാണ്  മരണപ്പെട്ടത്.ദീർഘകാലമായി മയ്യിൽ ടാഗോർ ആർട്‌സ് & സയൻസ് കോളേജിലെ ഹിന്ദി അധ്യാപകനാണ് ശശിധരൻ.

ശനിയാഴ്ച ഉച്ചയോടെയാണ്  കെ.പി.ശശിധരനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശശിധരൻ ഞായറാഴ്ച രാവിലെ 11.30-ഓടെ മരണമടഞ്ഞു.ശ്വാസകോശത്തിൽ വെള്ളം നിറയുന്നതാണ് അസുഖകാരണമെന്നായിരുന്നു അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

മരണത്തിൽ ഗുരുതര വീഴ്ചയുണ്ടെന്നാരോപിച്ച് സഹോദരൻ കെ.പി.ബാലകൃഷ്ണനാണ് കണ്ണൂരിലെ സഹകരണ ആശുപത്രിക്കെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. 

മൃതദേഹം പോസ് മോർട്ടം നടപടികൾക്കായി ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഉച്ചയ്ക്ക് 2 മണിയോടെ   പുല്ലുപ്പി സമുദായ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ  നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പരേതരായ സി.കെ.കുഞ്ഞിരാമൻ നമ്പ്യാരുടെയും (റിട്ട.പ്രധാനാധ്യാപകൻ, നാറാത്ത് ഈസ് എൽപി സ്‌കൂൾ) കെ.പി.ദാക്ഷായണി അമ്മയുടെയും മകനാണ് ശശിധരൻ.

Previous Post Next Post