തിരുവനന്തപുരം :- അഴിമതി ആരോപണത്തെ തുടർന്ന് ഒളിവിൽ പോയ മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേല മോഹനൻ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ റിസോര്‍ട്ടിന് പുറകിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചുള്ള പരാതിയെ തുടര്‍ന്ന് മോഹനന്‍ ഒളിവിലായിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘത്തിൽ യഥാസമയം പണം തിരികെ നല്‍കിയില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് നിക്ഷേപകർ പ്രതിഷേധവും നടത്തിയിരുന്നു. പോലീസ് ഇടപെടലിനെ തുടർന്ന് ഈ മാസം അഞ്ചിനകം തുക മുന്‍ഗണനാ ക്രമത്തില്‍ തിരികെ നല്‍കാന്‍ ധാരണയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രസിഡന്റായ മുണ്ടേല മോഹനന്‍ ഒളിവില്‍ പോയത്. നിക്ഷേപകരുടെ പരാതികളില്‍ സഹകരണ വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുണ്ടേല മോഹനന്റെ മരണം.