ശബരിമല :- തീർഥാടനത്തിനു സമാപനം കുറിച്ച് നാളെ മാളികപ്പുറത്ത് ഗുരുതി നടക്കും. അത്താഴപൂജ കഴിഞ്ഞു നട അടച്ച ശേഷം ചടങ്ങുകൾ തുടങ്ങും. വൈകിട്ട് 5ന് ശേഷം കളം വരച്ച് ഒരുക്കുകൾ വയ്ക്കും. കുരുത്തോല കൊണ്ട് മാളികപ്പുറം മണിമണ്ഡപവും പരിസരവും അലങ്കരിക്കും. രാജപ്രതിനിധിയുടെ സാന്നിധ്യത്തിലാണ് മലദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള ഗുരുതി. റാന്നി കുന്നയ്ക്കാട് ജയകുമാർ, അജിത്കുമാർ, രതീഷ് കുമാർ എന്നിവർ കാർമികത്വം വഹിക്കും.
തീർഥാടകർക്കുള്ള ദർശനം നാളെ രാത്രി 10ന് പൂർത്തിയാകും. വൈകിട്ട് 6 വരെ മാത്രമേ തീർഥാടകരെ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് കടത്തിവിടൂ. മണിമണ്ഡപത്തിലെ കളമെഴുത്തും എഴുന്നള്ളത്തും ഇന്ന് പൂർത്തിയാകും. തിരുവാഭരണ വിഭൂഷിതനായ ശാസ്താവിന്റെ രൂപമാണ് ഇന്ന് കളമെഴുതുന്നത്. എഴുന്നള്ളത്ത് ശരംകുത്തിയിലെത്തി നായാട്ടുവിളിക്കു ശേഷം മടങ്ങും. തീർഥാടനം പൂർത്തിയാക്കി 20ന് രാവിലെ 6.30ന് നട അടയ്ക്കും.