സ്ത്രീകളിൽ കൂടുതൽ സ്ഥിരീകരിക്കപ്പെടുന്നത് സ്തനാർബുദം ; 2050-ഓടെ പ്രതിവർഷം 32 ലക്ഷത്തിലെത്തും


ആ​ഗോളതലത്തിൽ സ്ത്രീകളിൽ ഏറ്റവും കൂടുതലായി സ്ഥിരീകരിക്കപ്പെടുന്ന അർബുദമാണ് സ്തനാർബുദം. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ 20 പേരിൽ ഒരാൾക്ക് 2050-ഓടെ സ്തനാർബുദം സ്ഥിരീകരിക്കപ്പെടാമെന്നാണ് ഇപ്പോള്‍ ലോകാരോ​ഗ്യ സംഘടന പറയുന്നത്. 2050 ആകുമ്പോഴേക്കും പ്രതിവർഷം 32 ലക്ഷം സ്തനാർബുദ കേസുകളിലേക്കെത്തുമെന്നും ലോകാരോ​ഗ്യ സംഘടന പുതുതായി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

മാനവ വികസന സൂചിക കുറഞ്ഞ രാജ്യങ്ങളെയാണ് ഇത് സാരമായി ബാധിക്കുകയെന്നും റിപ്പോർട്ടിലുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ക്യാൻസർ നിരക്കുകളും ലോകാരോ​ഗ്യ സംഘടനയുടെ മരണനിരക്കിന്റെ ഡേറ്റയുമൊക്കെ പരിശോധിച്ചാണ് ഇത്തരമൊരു വിലയിരുത്തല്‍.

ആ​ഗോളതലത്തിൽ ഓരോ മിനിറ്റും നാല് പേരിൽ സ്തനാർബുദം സ്ഥിരീകരിക്കുന്നുവെന്നും ഒരാൾ രോ​ഗബാധിതയായി മരിക്കുന്നുവെന്നും ഐ.എ.ആർ.സി( International Agency for Research on Cancer)യിലെ ​ഗവേഷകനായ ഡോ. ജോവാൻ കിം പറഞ്ഞു. 

ബ്രെസ്റ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍

സ്തനങ്ങളിൽ മുഴ, സ്തനങ്ങളുടെ ആകൃതിയിൽ മാറ്റം വരുക, ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുക, ഞരമ്പുകള്‍ തെളിഞ്ഞു കാണുക, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുക, മുലക്കണ്ണിനു ചുറ്റുമുള്ള ചർമ്മങ്ങൾ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, സ്തനങ്ങളിലെ ചര്‍മ്മത്തില്‍ തീരെ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക, സ്തനങ്ങളില്‍ ചുറ്റും ചൊറിച്ചില്‍ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ സ്തനാർബുദ്ദത്തിന്‍റെ ലക്ഷണങ്ങളാകാം. 

ശരീരത്തില്‍ പ്രകടമാകുന്ന ഇത്തരത്തിലുള്ള സ്തനാര്‍ബുദ സൂചനകള്‍ ആരംഭത്തിലെ കണ്ടെത്താന്‍ സ്വയം പരിശോധന നടത്താം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനായി കണ്ണാടിക്ക് മുമ്പില്‍ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിക്കാം. തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. സ്ത്രീകള്‍ ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനാര്‍ബുദമില്ലെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നതും നല്ലതാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Previous Post Next Post