ന്യൂഡൽഹി :- പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ പൗരന്മാർക്ക് ഇന്ത്യ വിട്ടുപോകാനുള്ള സമയപരിധി ഞായറാഴ്ച അവസാനിച്ചു. മൂന്നുദിവസത്തിനുള്ളിൽ വാഗാ-അട്ടാരി അതിർത്തി വഴി ഒൻപത് നയതന്ത്രജ്ഞരടക്കം 509 പേർ രാജ്യംവിട്ടു. 12 വിഭാഗങ്ങളിൽപെട്ട ഹ്രസ്വകാല വിസകൾ കൈവശം വെച്ചവർക്കാണ് അന്ത്യശാസനം നൽകിയത്.
മെഡിക്കൽ ആവശ്യത്തിനായി വന്നവർക്ക് 29 വരെ സമയനുവദിച്ചു. സമയപരിധിക്കുള്ളിൽ രാജ്യം വിട്ടുപോയില്ലെങ്കിൽ മൂന്നുവർഷം തടവും മൂന്നുലക്ഷം പിഴയും ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പാകിസ്താനിൽ നിന്ന് 14 നയതന്ത്ര ഉദ്യോഗസ്ഥരുൾപ്പെടെ 745 ഇന്ത്യക്കാർ തിരിച്ചെത്തിയിട്ടുമുണ്ട്. ഞായറാഴ്ച 116-ഉം ശനിയാഴ്ച 342-ഉം വെള്ളിയാഴ്ച 287-ഉം പേരാണ് ഇന്ത്യയിലെത്തിയത്.