ഇറാൻ-ഇസ്രായേൽ സംഘര്‍ഷം ; ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം


ദില്ലി :- ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യൻ വിദ്യാർത്ഥികളെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാന് പുറത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. സ്വന്തം നിലക്ക് മാറാൻ കഴിയുന്ന മറ്റ് പൗരന്മാർ എത്രയും വേഗം നഗരം വിടണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ചിലർക്ക് അർമേനിയ വഴി അതിർത്തി കടക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരുമായി എംബസി നിരന്തര സമ്പർക്കത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യ ബാച്ച് ഇന്ത്യക്കാരുമായുള്ള വിമാനം നാളെ ദില്ലിയിലേക്ക് പുറപ്പെടും എന്നാണ് സൂചന. അർമേനിയയിൽ നിന്ന് ആദ്യ വിമാനം നാളെ ദില്ലിക്ക് തിരിച്ചേക്കും.

ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ കനത്ത നാശം വിതച്ച് ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്. ഇന്നലെ രാത്രി മുഴുവൻ തെഹ്റാന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനങ്ങളുടെ മൂന്നിലൊന്നും തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇറാന്റെ ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ച് തകർത്ത ഇസ്രയേൽ രാത്രിയിൽ ഉടനീളം ബോംബിങ് തുടർന്നു. 45 പേർ കൊല്ലപ്പെട്ടെന്നും 75 പേർക്ക് പരിക്കേറ്റെന്നും ഇറാൻ അറിയിച്ചു. മൂന്ന് ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി പ്രവർത്തകരും കൊല്ലപ്പെട്ടു. തെഹ്റാനിൽ നിന്ന് 225 കിലോമീറ്റർ അകലെയുള്ള നാഥൻസ് അടക്കം ആണവോർജ കേന്ദ്രങ്ങളിൽ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തി. തെഹ്റാനിൽ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ മിസൈൽ പതിച്ചു. ഇസ്രയേലി നഗരങ്ങളിലേക്കും രാത്രി ഇറാന്റെ മിസൈൽ ആക്രമണ ശ്രമം ഉണ്ടായി.

ആക്രമണങ്ങൾക്കിടയിലും നിയമസാധുത ആണവ പദ്ധതിയുമായി ഇറാൻ മുന്നോട്ട് പോകുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. എന്നാൽ ഇറാന്റെ ആണവോർജ പദ്ധതികളെ ബഹുദൂരം പിന്നോട്ടടിപ്പിക്കാൻ ആക്രമണത്തിലൂടെ കഴിഞ്ഞെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.

Previous Post Next Post