മക്ക :- ഹജ് തീർഥാടനം അവസാനിച്ചതോടെ തീർഥാടകർ മടക്കയാത്രയുടെ തിരക്കിൽ. ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരും ആഭ്യന്തര തീർഥാടകരും ഞായറാഴ്‌ച തന്നെ ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങിയിരുന്നു. ശേഷിച്ചവർ ഇന്നലെ മിനായിലെ കല്ലേറ് പൂർത്തിയാക്കി മക്കയിൽ തിരിച്ചെത്തി. ഹജ് അനുഷ്ഠാനത്തിനിടെ കൂടുതൽ ദിവസം തങ്ങിയ മിനാ താഴ്വരയോടും വിടവാങ്ങൽ പ്രദക്ഷിണം നടത്തി കഅബയോട് യാത്ര പറഞ്ഞു. തെറ്റുകൾ തിരുത്തി, പുതുജീവിതത്തിലേക്കാണ് ഇനി ഹാജിമാരുടെ യാത്ര.
ഇന്ത്യയിൽനിന്നുള്ള 1.32 ലക്ഷം പേർ ഉൾപ്പെടെ 171 രാജ്യക്കാരായ 16.7 ലക്ഷം പേരാണ് ഇത്തവണ ഹജ് നിർവഹിച്ചത്. ഇന്ത്യൻ ഹാജിമാരുടെ മടക്ക യാത്രയും രണ്ടാംഘട്ട മദീന സന്ദർശനവും 12ന് തുടങ്ങും.
ഉംറ വീസ ഇന്നുമുതൽ
മക്ക ഇന്നു മുതൽ ഉംറ വിസ അനുവദിച്ചു തുടങ്ങുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. അടുത്ത വർഷം മാർച്ച് 20 വരെ ഉംറ വീസ അനുവദിക്കും. യാത്ര മുൻകുട്ടി ആസൂത്രണം ചെയ്യുന്നതിനു വേണ്ടിയാണ് ഉംറ സീസൺ കലണ്ടർ നേരത്തേ പുറത്തിറക്കിയതെന്നു സൗദി ഭരണകൂടം അറിയിച്ചു.