കൊട്ടിയൂർ:- കനത്ത മഴയിൽ ബാവലി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ സുരക്ഷ ശക്തമാക്കി.കൊട്ടിയൂരിൽ ഭക്തരുടെ വൻതിരക്ക് അനുഭവപ്പെടുന്ന സമയമായതിനാൽ പുഴയിൽ ഇറങ്ങി കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.അഗ്നിരക്ഷാസേന കയർ കെട്ടി നിർദേശിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഭക്തരെ കുളിക്കാൻ അനുവദിക്കുക. കുളിക്കടവുകളിൽ പോലീസ്, അഗ്നിരക്ഷ സേന, സിവിൽ ഡിഫൻസ് അംഗങ്ങൾ, സ്കൂബ ടീം എന്നിവരെ സജ്ജമാക്കി.
കഴിഞ്ഞ ദിവസം പിതാവിനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ പെൺകുട്ടി ഒഴുക്കിൽപ്പെട്ടിരുന്നു. നിലവിളി കേട്ടെത്തിയ യുവാവ് പുഴയിൽ ഇറങ്ങിയാണ് കുട്ടിയെ രക്ഷിച്ചത്. കൂട്ടുകാർക്കൊപ്പം പുഴയിലിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി.കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ ബാവലിപ്പുഴയിലെ ബണ്ടുകൾ തകർന്നിരുന്നു. മന്ദംചേരി ബണ്ടും പാർക്കിങ്ങ് ഗ്രൗണ്ടിലെ ബണ്ടുമാണ് തകർന്നത്.
മന്ദംചേരിയിലെ ബണ്ട് തകർന്നതോടെ ഭക്തർക്ക് പാലം വഴി മാത്രമാണ് അക്കരെ പ്രവേശിക്കാനാവുക.ശക്തമായ മഴയും ബാവലിപ്പുഴയിലെ കുത്തൊഴുക്കും കണക്കിലെടുത്ത് ഭക്തർ ജാഗ്രത പാലിക്കണമെന്നാണ് അഗ്നിരക്ഷ സേന മുന്നറിയിപ്പ് നൽകുന്നത്. വലിയ തിരക്കാണ് കൊട്ടിയൂരിൽ അനുഭവപ്പെടുന്നത്. കണ്ണൂരിന് പുറത്തുള്ള ജില്ലകളിൽ നിന്നാണ് തീർഥാടകരിലേറെയും.
കൂത്തുപറമ്പ് എസ്ടിഒയുടെ നേതൃത്വത്തിലുളള അഗ്നിരക്ഷ സേനയെയാണ് കൊട്ടിയൂരിന്റെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുളളത്. ഇളനീർവെപ്പ് ദിവസത്തെ തിരക്ക് കണക്കിലെടുത്ത് പേരാവൂർ അഗ്നിരക്ഷ യൂണിറ്റിലെ അംഗങ്ങളെ കൂടാതെ കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി യൂണിറ്റുകളിൽ നിന്നുള്ളവരെയും വിന്യസിക്കും.