കണ്ണൂർ :- കോർപ്പറേഷൻ്റെ കീഴിൽ കേരളത്തിലെ ആദ്യത്തെ സോളാർ, ഹൈബ്രിഡ് (ഗ്രീൻ എനർജി) എസി ബസ് കാത്തിരിപ്പു കേന്ദ്രം പൊതുജനങ്ങൾക്ക് തുറന്ന് നൽകി. മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ കെ എസ് ആർ ടി സി ബസ്സ് സ്റ്റേഷന് മുൻവശം കൂൾവെൽ ടെക്നിക്കൽ സർവീസസ് & ഫെസലിറ്റി മാനേജ്‌മന്റ് സ്പോർസർഷിപ്പിലാണ് നിർമ്മാണം. 45 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് ഷെൽട്ടർ നിർമ്മിച്ചിട്ടുള്ളത്. ഷെൽട്ടറിൽ പൊതു ജനങ്ങൾക്ക് മൊബൈൽ ചാർജിംഗ്, കുടിവെള്ളം, മ്യുസിക് എന്നിവയും ക്യാമറ, ടി വി എന്നിവയും സജീകരിച്ചിട്ടുണ്ട്. 12 പേർക്കുള്ള ഇരിപ്പിടമാണ് ഷെൽട്ടറിനകത്ത് ഒരുക്കിയിട്ടുള്ളത്. അഗ്നി സുരക്ഷ സംവിധാനം, ബസ് സമയ വിവരങ്ങൾ, എന്നിവയും ഒരുക്കിയിട്ടുണ്ട്.
രാവിലെ 8മണി മുതൽ രാത്രി 8 മണി വരെ എ സി പ്രവർത്തിക്കുക. വികസനത്തിൻ്റെ പാതയിൽ മുന്നേറുന്ന കണ്ണൂർ കോർപറേഷന് ഏറെ അഭിമാനിക്കാൻ പറ്റുന്ന ഒരു സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് മേയർ പറഞ്ഞു. നിരവധി പ്രവർത്തികൾ പൂർത്തീകരണ ഘട്ടത്തിലാണ്. നഗരസൗന്ദര്യവൽകരണത്തിൻ്റെ ഭാഗമായുള്ള നടപ്പാത നിർമ്മാണവും കൈവരി സ്ഥാപിക്കലും നടന്ന് കൊണ്ടിരിക്കുന്നു. ഒരു പാട് വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞിട്ടുണ്ട്. കണ്ണൂരിൻ്റെ മുഖഛായ തന്നെ മാറുന്ന വികസനങ്ങളാണ് കണ്ണൂരിൽ വരാൻ പോകുന്നതെന്നും മേയർ കുട്ടി ചേർത്തു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ഷമീമ ,എം.പി രാജേഷ്, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ ഷബീന ടീച്ചർ, ടി. രവീന്ദ്രൻ, കൂൾ വെൽ എം.ഡി. ഹംസ. ഇ , കൂൾവെൽ ഡയരക്ടർ പി.വി അനൂപ്, മുസ്തഫ മട്ടന്നൂർ,വെയ്ക്ക് മുൻ പ്രസിഡണ്ട് പനക്കാട്ട് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.