ദേശീയ കടുവാ കണക്കെടുപ്പ് ; കേരളത്തിൽ പ്രാഥമികഘട്ട പ്രവർത്തനം ആരംഭിച്ചു


2025-26 -ലെ ദേശീയ കടുവാ കണക്കെടുപ്പിൻ്റെ ഭാഗമായി കേരളത്തിൽ നടത്തിയിട്ടുള്ള തയ്യാറെടുപ്പകളുടെ അവലോകനം തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്ത് നവംബർ 4 -ന് നടത്തിയ യോഗത്തിൽ ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് രാജേഷ് രവീന്ദ്രൻ ഐ.എഫ്.എസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോക്‌ടർ പ്രമോദ് ജി. കൃഷ്ണൻ, ഐ.എഫ്.എസ്. എന്നിവരുടെ നേതൃത്വത്തിൽ നടത്തി. കടുവകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന ആറാമത്തെ കണക്കെടുപ്പാണ് ഇപ്പോൾ ആരംഭിക്കുന്നത്. 2025 ഡിസംബർ 1 മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ മൂന്ന് ഘട്ടങ്ങളിലായാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. കണക്കെടുപ്പിനായുള്ള പരിശീലനങ്ങളുടെ സമയക്രമവും ഉപകരണങ്ങൾ വാങ്ങുന്നതിലെ പുരോഗതിയും യോഗം വിലയിരുത്തി.

ആദ്യഘട്ടം

2025 ഡിസംബർ 1 മുതൽ ആരംഭിക്കുന്ന, എട്ട് ദിവസം നീണ്ട് നിൽക്കുന്ന, കണക്കെടുപ്പിന്റെ ആദ്യഘട്ടത്തിൽ പെരിയാർ, പറമ്പിക്കുളം കടുവാ സങ്കേതങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ 37 ഫോറസ്റ്റ് ഡിവിഷനുകളിലായുള്ള 673 ബ്ലോക്കുകളിൽ ട്രാൻസെക്‌ടുകളിലും നിർദ്ദിഷ്ട പാതകളിലും സഞ്ചരിച്ച് കടുവ ഉൾപ്പെടെയുള്ള മാംസഭോജികളുടെയും സസ്യഭോജികളുടെയും മറ്റും സാന്നിദ്ധ്യവും വനമേഖലയുടെ ഗുണമേന്മ സംബന്ധിച്ച വിവരങ്ങളും M-STRIPES എന്ന മൊബൈൽ ആപ്ളിക്കേഷൻ ഉപയോഗിച്ച് രേഖപ്പെടുത്തുന്നതാണ് കണക്കെടുപ്പിലെ ഒന്നാം ഘട്ടം.

ക്യാമറ ട്രാപ്പിംഗ്

ഒന്നാം ഘട്ടത്തിൽ ശേഖരിച്ച വിവരങ്ങളുടെ വിശകലനമാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടമായ ക്യാമറ ട്രാപ്പിംഗ് (Camera Trapping) കേരളത്തിലെ രണ്ട് കടുവാ സങ്കേതങ്ങളായ പെരിയാറിലും പറമ്പിക്കുളത്തും സമീപ വനങ്ങളിലുമാണ് നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത, 2 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള 1,860 ഗ്രിഡുകളിലാണ് ക്യാമറ ട്രാപ്പുകൾ മുഖേന വിവരശേഖരണം നടത്തുക. ഇതിലൂടെ ലഭിക്കുന്ന ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും കടുവകളുടെ വ്യക്തിഗത തിരിച്ചറിയലിനും കൃത്യമായ എണ്ണം കണക്കാക്കുന്നതിനും സഹായകരമാകും. ഫീൽഡ് ഡാറ്റാ ശേഖരണവും ക്യാമറ ട്രാപ്പിംഗ് പ്രവർത്തനങ്ങളും മാർച്ച് 2026 വരെ തുടരും. ലഭ്യമായ എല്ലാ ഡാറ്റകളും പെരിയാർ, പറമ്പിക്കുളം ഫൗണ്ടേഷനുകൾ ശേഖരിച്ച്, വിശകലനവും സംയോജനവും പൂർത്തിയാക്കി ഏപ്രിൽ 2026 -നകം ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് സമർപ്പിക്കും.

കണക്കെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലേക്കുള്ള പരിശീലനങ്ങൾ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കും. രാജ്യത്തെ എല്ലാ കടുവാ സംരക്ഷണ കേന്ദ്രങ്ങളും അവയുടെ പരിസര വനപ്രദേശങ്ങളും ഉൾപ്പെടുത്തിയുള്ള നിരീക്ഷണമാണ് ഈ പ്രക്രിയിൽ നടക്കുക. കടുവകളുടെ എണ്ണം കണക്കാക്കുന്നതോടൊപ്പം മറ്റ് മാംസഭോജികളുടെ സാന്നിധ്യം, ഇരജീവികളുടെ ബാഹുല്യം, ആവാസ വ്യവസ്ഥയുടെ ഗുണനിലവാരം, മനുഷ്യ ഇടപെടലുകളുടെ സ്വാധീനം തുടങ്ങിയ ഘടകങ്ങളും ശാസ്ത്രീയമായി വിലയിരുത്തും. മുമ്പ് 2022 -ലാണ് ദേശീയ തലത്തിൽ കടുവകളുടെ കണക്കെടുപ്പ് നടത്തിയത്. 2022 ലെ കണക്കെടുപ്പിൽ ഇന്ത്യയിലാകെ 3,682 കടുവകളും കേരളത്തിൽ 213 കടുവകളും ഉള്ളതായി കണ്ടെത്തിയിരുന്നു.

Previous Post Next Post