കൊച്ചി :- ഏറെ സുരക്ഷിതമെന്നു കരുതി ജനങ്ങൾ കുടിക്കുന്ന കുപ്പിവെള്ളത്തിൽ സൂക്ഷ്മമായ പ്ലാസ്‌റ്റിക് അംശങ്ങൾ കലർന്നിട്ടുണ്ടെന്ന പഠന റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്‌റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എ സ്എഐ) തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചു. കുപ്പിവെള്ളത്തിലെ മൈക്രോ പ്ലാസ്‌റ്റിക് മലിനീകരണം ചൂണ്ടിക്കാട്ടി പരിസ്‌ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ നൽകിയ ഹർജി തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇത് സംബന്ധിച്ച് എഫ്എസ്എസ്എഐക്ക് നൽകിയ നിവേദനത്തിൽ നടപടിയെടുക്കാനാണ് നിർദേശം.
ഇന്ത്യയിലും വിദേശത്തുമുള്ള ഗവേഷണ സ്‌ഥാപനങ്ങൾ നടത്തിയ ശാസ്ത്രീയ പഠനങ്ങളിൽ കുപ്പികളിൽ ലഭിക്കുന്ന വെള്ളത്തിൽ അപകടകരമായ രീതിയിൽ മൈക്രോ, നാനോ പ്ലാസ്‌റ്റിക് ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികൾ, ക്യാപ്പുകൾ എന്നിവയിൽ നിന്നു ബോട്ടിലിങ് പ്രക്രിയയിലുമാണ് ഇതു കലരുന്നത്. തുടർച്ചയായി ഈ വെള്ളം ഉപയോഗിക്കുന്നത് തലച്ചോറിനെയും കരളിനെയും വൃക്കകളെയുമടക്കം ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ സ്‌ഥിതി ഉപഭോക്താക്കളെ അറിയിക്കാനും വെള്ളത്തിലെ പ്ലാസ്‌റ്റിക് സാന്നിധ്യം ഇല്ലാതാക്കാൻ നടപടിയുക്കാനും എഫ്എസ്എ സ്എഐക്ക് നിർദേശം നൽകണമെന്നാണ് ആവശ്യം. തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്.
