ദില്ലി:- ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ നടപടി കടുപ്പിച്ച് സുരക്ഷാ സേന. സ്ഫോടനത്തിൽ ചാവേറായ ഭീകരൻ ഉമർ നബിയുടെ വീട് സുരക്ഷാ സേന തകർത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഉമർ നബിയുടെ പുൽവാമയിലെ വീടാണ് സുരക്ഷാ സേന സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തത്. ചെങ്കോട്ടയില്‍ സ്‌ഫോടനമുണ്ടായ കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. ഉമറാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയം തോന്നിയതിന് പിന്നാലെ പുല്‍വാമയിലെ കുടുംബാംഗങ്ങളെ കസ്‌റ്റഡിയിലെടുത്ത് സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. ഡോ. ഉമർ നബിയുടെ പേരിലുള്ള മറ്റൊരു കാർ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
