കാസർഗോഡ് :- കുമ്പളയിലെ അഭിഭാഷകയുടെ വീട്ടിലെ കവർച്ചയിൽ കുപ്രസിദ്ധ മോഷ്‌ടാവ് പിടിയിൽ. കർണാടക സ്വദേശി കലന്തർ ഇബ്രാഹിമാണ് പിടിയിലായത്. ഇയാൾ ക്ഷേത്ര കവർച്ച ഉൾപ്പടെ 25 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നായ്ക്കാപ്പ് സ്വദേശി അഡ്വ. ചൈത്രയുടെ വീട്ടിൽ നിന്ന് 29 പവൻ സ്വർണവും വെള്ളിയാഭരണങ്ങളുമാണ് കവർന്നത്. കർണാടകയിൽ നിന്നാണ് മഞ്ചേശ്വരം പൊലീസ് ഇയാളെ പിടികൂടിയത്. ജനുവരി18 നാണ് കവർച്ച നടന്നത്. ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് മോഷണം.
വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരകളിൽ സൂക്ഷിച്ചിരുന്ന 29 പവൻ സ്വർണ്ണം, കാൽലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങൾ, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്. നെക്ലേസ്, വളകൾ, മോതിരങ്ങൾ, ബ്രേസ്‌ലെറ്റ്, വലിയ മാല, കമ്മൽ, കുട്ടികളുടെ മാല, കുട്ടികളുടെ സ്വർണ്ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വർണ്ണാഭരണങ്ങളാണ് നഷ്‌ടപ്പെട്ടത്. സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സ്വർണം കൂടി ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡിസംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. മൊത്തം 31,67,000 രൂപയുടെ നഷ്‌ടം ഉണ്ടായതായി കണക്കാക്കിയിരുന്നു.
