പ്രണയിനിയെ സ്വന്തമാക്കാൻ പ്ലാൻ ചെയ്ത് നടപ്പിലാക്കിയ വാഹനാപകടം ; 'വിചിത്ര കാമുകൻ' റിമാന്റിൽ


പത്തനംതിട്ട :- പ്രണയിനിയുടെ കുടുംബത്തിൻ്റെ അനുകമ്പ പിടിച്ചുപറ്റി കാമുകിയെ സ്വന്തമാക്കാൻ മനപൂർവം വാഹനാപകടം ഉണ്ടാക്കിയ കാമുകൻ റിമാന്റിൽ. ഇന്നലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാടകീയ സംഭവങ്ങൾക്കൊടുവിൽ ഇയാളും കൂട്ടു നിന്ന സുഹൃത്തും അറസ്റ്റിലാവുകയായിരുന്നു. പത്തനംതിട്ട കോന്നി മാമ്മൂട് സ്വദേശി രഞ്ജിത്ത് രാജനും സുഹൃത്ത് പയ്യനാമൺ സ്വദേശി അജാസും ആണ് പിടിയിലായത്. ഡിസംബർ 23 ന് സ്കൂട്ടറിൽ വന്ന യുവതിയെ മനപൂർവം അപകടത്തിൽപ്പെടുത്തി. പിന്നാലെ നാടകീയമായി സ്ഥലത്തെത്തിയ കാമുകൻ കാറിൽ കയറ്റി യുവതിയെ ആശുപത്രിയിൽ എത്തിച്ചു. വാഹനാപകട കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനിടെയാണ് മനപ്പൂർവം ഉണ്ടാക്കിയ അപകടമാണെന്ന് പോലീസ് കണ്ടെത്തിയത്. 

പെൺകുട്ടി സ്കൂ‌ട്ടറിൽ വരുമ്പോൾ, കാമുകനായ രഞ്ജിത്തിൻ്റെ നിർദേശ പ്രകാരം സുഹൃത്ത് അജാസ് വാഹനമിടിച്ചിട്ട് നിർത്താതെ പോയി. പിന്നാലെ നാടകീയമായി അവിടെ വന്നിറങ്ങിയ കാമുകൻ നാട്ടുകാരോട് ഭർത്താവാണെന്ന് കള്ളം പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. അതുവഴി പെൺകുട്ടിയുടെ കുടുംബത്തിൻ്റെ അനുകമ്പ പിടിച്ചു പറ്റി, നല്ല ചെറുപ്പക്കാരനെന്ന് പറയിപ്പിക്കുക, പെൺകുട്ടിയെ സ്വന്തമാക്കുക എന്നായിരുന്നു പദ്ധതി. എന്നാൽ പെൺകുട്ടിയ്ക്ക് ദേഹമാസകലം പരിക്കുണ്ടായിരുന്നു. കോന്നി പൊലീസ് പരിക്കുകൾ പരിഗണിച്ച് വാഹനാപകട കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. തുടർന്നാണ് കാമുകനും സുഹൃത്തും നടത്തിയ പദ്ധതി പൊളിച്ചത്. മനപൂർവമുണ്ടാക്കിയ അപകടമാണെന്ന് അറിഞ്ഞ പൊലീസ്, നരഹത്യശ്രമ കേസിൽ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Previous Post Next Post