കണ്ണൂർ :- മസ്തിഷ്കാഘാതം (സ്ട്രോക്ക്) പ്രായമുള്ളവരിൽ മാത്രം വരുന്ന രോഗമല്ലാതായി. രാജ്യത്ത് മസ്തിഷ്കാഘാതം വരുന്ന ഏഴിലൊരാൾ 45 വയസ്സിന് താഴെയുള്ളവരാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ആസ്പത്രി അധിഷ്ഠിത സ്ട്രോക്ക് രജിസ്ട്രി വിശകലനം ചെയത പഠനത്തിലാണ് ഈ വിവരം. ഇൻ്റർനാഷണൽ ജേണൽ ഓഫ് സ്ട്രോക്കിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മസ്തിഷ്കാഘാത ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് 24 മണിക്കൂർ കഴിഞ്ഞാണ് അഞ്ചിൽ രണ്ടുപേരും ആസ്പത്രിയിലെത്തുന്നതെന്നാണ് മറ്റൊരു വസ്തുത. ഇതാകട്ടെ മരണത്തിനും പക്ഷാഘാതം വന്ന് വൈകല്യവുമായി ദീർഘകാലം കിടപ്പിലാകാനും കാരണമാകുന്നു. 2020-നും 2022-നുമിടയിലെ 34,792 മസ്തിഷ്കാഘാത കേസുകൾ പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സ്ട്രോക്ക് വരുന്ന ശരാശരി പ്രായം 59.4 ആണ്. 13.8 ശതമാനം പേരിൽ 45 വയസ്സിന് മുമ്പ് വന്നെത്തുന്നു. ഇതിൽ 63.4 ശതമാനം പുരുഷന്മാരാണ്. തലച്ചോറിലേക്കുള്ള രക്തധമനികൾ അടയുകയോ പൊട്ടുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് സ്ട്രോക്ക് അഥവാ മസ്തിഷ്ക്കാഘാതം. സ്ട്രോക്കിനുള്ള പ്രധാന കാരണം അനിയന്ത്രിത ബി.പിയാണ്. 74.5 ശതമാനം ആളുകളിലും സ്ട്രോക്ക് വന്നത് അമിത രക്തസമ്മർദം കാരണമാണെന്നാണ് കണ്ടെത്തൽ. പ്രമേഹം (27.3 ശതമാനം), പുകവലി (22.6 ശതമാനം), മദ്യപാനം (20.6) എന്നിവയാണ് മറ്റ് കാരണങ്ങൾ.
മസ്തിഷ്കാഘാതം വന്നാൽ ഓരോ നിമിഷവും വിലപ്പെട്ടതാണ്. അടിയന്തര ചികിത്സ ലഭ്യമാക്കുകയെന്നത് വളരെ പ്രധാനമാണ്. സ്ട്രോക്ക് വന്നാലുള്ള ആദ്യ രണ്ടു മൂന്ന് മണിക്കൂറുകളെ സുവർണ മണിക്കൂർ എന്നാണ് വിളിക്കാറ്. ആ സമയത്ത് കൃത്യമായ ചികിത്സ ലഭിച്ചാൽ മസ്തിഷ്കാഘാതത്തിന്റെ പരിണിതഫലങ്ങൾ ലഘൂകരിക്കാൻ സാധിക്കും. നിർഭാഗ്യവശാൽ 20 ശതമാനം ആളുകൾ മാത്രമാണ് ആദ്യ മണിക്കൂറിൽ ചികിത്സ തേടുന്നത് എന്നാണ് പഠനത്തിലെ മറ്റൊരു കണ്ടെത്തൽ. അതിനാൽത്ത ന്നെ ഭൂരിഭാഗമാളുകളും ആജീവനാന്ത വൈകല്യങ്ങളുമായി ജീവിക്കേണ്ടി വരുന്നു.
