തിരുവനന്തപുരം :- ഭൂമധ്യ രേഖയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത. ന്യൂനമർദം ഫെബ്രുവരി 17 ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിയ ശേഷം ശ്രീലങ്ക ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്‌ധരുടെ പ്രവചനം. കേരളത്തിൽ ന്യുന മർദ്ദ മഴക്ക് സാധ്യത കുറവാണെങ്കിലും ഫെബ്രുവരി 20 ന് ശേഷം കിഴക്കൻകാറ്റ് അനുകൂലമാകുന്നതിനനുസരിച്ചു മധ്യ-തെക്കൻ ജില്ലകളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും തണുത്ത കാലാവസ്ഥക്കും നേരിയ മഴക്കും സാധ്യതയുണ്ട്.
തെക്കൻ ശ്രീലങ്കയിൽ പ്രാദേശിക പ്രളയത്തിന് കാരണമാകുന്ന മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്നു മുതൽ ന്യൂനമർദത്തിൻ്റെ ഭാഗമായ മഴ ശ്രീലങ്കയിൽ ലഭിച്ചു തുടങ്ങും. ശ്രീലങ്കയുടെ മഴയുടെ തോത്, സിസ്റ്റം നീങ്ങുന്ന ദിശ എന്നിവയെല്ലാം കേരളത്തിലെ അന്തരീക്ഷസ്ഥിതി മാറ്റത്തിന് കാരണമാകും. ഫെബ്രുവരി 18 മുതൽ 22 വരെ കേരളത്തിൽ തണുത്ത അന്തരീക്ഷത്തിനും ന്യൂനമർദ്ദം കാരണമാകുമെന്നാണ് സൂചന. തെക്കൻ ജില്ലകളിൽ ഇടത്തരം മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യ കേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ട്.
പ്രത്യേക ജാഗ്രത നിർദ്ദേശം
16/02/2026: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
17/02/2026 & 18/02/2026: ๑๓๗ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം, തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
19/02/2026: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം, തെക്കൻ ശ്രീലങ്കൻ തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
