തിരുവനന്തപുരം :- സ്കൂൾ വിദ്യാർഥികൾക്കിടയിലെ മൊബൈൽ ഫോൺ അടിമത്തം ശാസ്ത്രീയമായി നിയന്ത്രിക്കാൻ നിയമനിർമാണസാധ്യത തേടി സർക്കാർ. ഇതിനായി പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകി അധ്യക്ഷയായി അഞ്ചംഗ വിദഗ്‌ധസമിതി രൂപവത്കരിച്ചതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഡോ. അരുൺ ബി.നായർ (തിരുവനന്തപുരം മെഡിക്കൽ കോളേജ്), പ്രൊഫ. എൻ.എസ് ശ്രീകാന്ത് (കണ്ണൂർ സർവകലാശാല), ഡോ. കെ.ബിജു (തമിഴ്‌നാട് കേന്ദ്രസർവകലാശാല), പ്രൊഫ. പി.എ ബേബി ശാരി (കാലിക്കറ്റ് സർവകലാശാല) എന്നിവരാണ് സമിതിയംഗങ്ങൾ. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
സ്കൂൾ ബാഗിൻ്റെ ഭാരം കുറയ്ക്കാനും ക്ലാസ് മുറിയിൽ പിൻ ബെഞ്ച് ഒഴിവാക്കിയുള്ള ഇരിപ്പിട ക്രമീകരണത്തിനുമുള്ള റിപ്പോർട്ടുകളും കരിക്കുലം കമ്മിറ്റി അംഗീകരിച്ചു. ഇവ അടുത്ത അധ്യയനവർഷം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്കു തയ്യാറെടുക്കുന്ന വിദ്യാർഥികളുടെ മാനസികസമ്മർദം ലഘൂകരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം 16-ന് പ്രവർത്തനം തുടങ്ങും. രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിങ് ലഭ്യമാക്കും.
എല്ലാ ഹയർ സെക്കൻഡറി സ്കൂളിലും 'സൗഹൃദ' കോഡിനേ റ്ററുടെ നേതൃത്വത്തിൽ കൗൺസ ലിങ് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
