സ്വകാര്യ സ്‌കൂളുകൾക്ക് സർക്കാർ അനുമതി വേണം - ഹൈക്കോടതി


കൊച്ചി :- സ്വകാര്യ മേഖലയിൽ സ്കൂ‌ളുകൾക്ക്  പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമം 18-ാം വകുപ്പ് പ്രകാരം സ്‌കൂളോ വിദ്യാഭ്യാസ സ്‌ഥാപനമോ പ്രവർത്തിപ്പിക്കാൻ സർക്കാരിന്റെ അംഗീകാരം ആവശ്യമാണെന്നും അല്ലാത്തവ അടച്ചു പൂട്ടണമെന്നും കോടതി വ്യക്തമാക്കി. തൃശൂർ ജില്ലയിൽ മഅ്ദിൻ നോളജ് ഗാർഡൻ പബ്ലിക് സ്കൂൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതിനെതിരെ നാട്ടുകാരായ മൊയ്തീൻകുട്ടി, ബാപ്പു എന്നിവർ നൽകിയ ഹർജിയിലാണു ജസ്‌റ്റിസ് ഹരിശങ്കർ വി.മേനോന്റെ ഉത്തരവ്.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിന്റെ അക്രഡിറ്റേഷൻ ഉള്ളതിനാൽ അടച്ചുപൂട്ടേണ്ടതില്ലെന്നു സ്കൂൾ അധികൃതർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മുന്നൂറോളം കുട്ടികൾക്കു പ്രീസ്‌കൂൾ വിദ്യാഭ്യാസം നൽകുന്ന ഇവിടെ ഇസ്ലാമിക വിഷയ ങ്ങളും പഠിപ്പിക്കുന്നുണ്ട്. അനുമതിയില്ലാതെ സ്‌കൂളുകളിൽ മതപഠനം പാടില്ലെന്നു 'ഹിദായ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്' കേസിൽ പറഞ്ഞിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി. ബദൽ ക്രമീകരണങ്ങൾക്കു സ്കൂ‌ൾ അധികൃതർ സമയം തേടിയതിനെ തുടർന്ന്, 2025-26 അക്കാദമിക് വർഷം പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

Previous Post Next Post