ഗുഹാവത്തി :- വ്യോമസനേയിലെ സുപ്രധാന വിവരങ്ങൾ പാക് ചാര സംഘടനയ്ക്ക് ചോർത്തി നൽകിയ യുപി സ്വദേശി പിടിയിൽ. വ്യോമസേനയിലെ സിവിലിയൻ വിഭാഗത്തിലെ ജീവനക്കാരനായ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ സുമിത്ത് കുമാറിനെയാണ്(36) അസ്സമിൽ നിന്നും രാജസ്ഥാൻ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. ചാരപ്രവൃത്തിയുമായി ബന്ധപ്പെട്ട് 2026 ജനുവരിയിൽ ജയ്‌സാൽമീർ നിവാസിയായ ഝബര റാമിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുമിത്ത് പിടിയിലാകുന്നത്.
ജനുവരിയിൽ പിടിയിലായ ഝബര റാമിനെ ചോദ്യം ചെയ്തപ്പോഴാണ് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധമുള്ള മറ്റൊരാളുമായി കണക്ഷനുണ്ടെന്ന് വിവരം പൊലീസിന് കിട്ടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുമിത്ത് പിടിയിലായതെന്നും പൊലീസ് ഇന്റലിജൻസ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രഫുൽ കുമാർ പറഞ്ഞു. പാകിസ്ഥാൻ ചാര സംഘടനിയിലെ അംഗങ്ങൾക്ക് സുമിത്ത് വിവരങ്ങൾ കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തി.
സുമിത് കുമാർ അസമിലെ ദിബ്രുഗഡ് ജില്ലയിലെ ചബുവ എയർഫോഴ്‌സ് സ്റ്റേഷനിൽ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് അംഗമായി ജോലി ചെയ്യുകയായിരുന്നു. ഇന്ത്യൻ വ്യോമസേനയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ആക്‌സസ് ചെയ്യാനും കൈമാറാനും സുമിത്ത് ഉപയോഗിച്ചെന്നും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പാകിസ്ഥാൻ ഹാൻഡ്‌ലർമാരുമായി വിവരങ്ങൾ പങ്കുവെച്ചതായും പൊലീസ് കണ്ടെത്തി. പ്രതി 2023 മുതൽ പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ടിരുന്നുവെന്നും പണത്തിന് പകരമായി തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
