ചെന്നൈ :- തമിഴ്‌നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിജയ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ബസുകൾ ഇല്ലാത്തതിനാൽ വോട്ടർമാർ വൈകി. അതിനാൽ 2 മണിക്കൂർ അധികം അനുവദിക്കണം. ബസുകൾ കുറച്ചത് ആസൂത്രിത നീക്കമെന്ന് സംശയിക്കുന്നു. ആയിരക്കണക്കിന് വോട്ടർമാർ പലയിടത്തും കുടുങ്ങി. പോളിങ് രാത്രി 8 മണി വരെ ആക്കണം, ബസ് സർവീസ് നടത്താൻ സംസ്ഥാന സർക്കാരിനും കോർപറേഷനും നിർദേശം നൽകണം, പോളിംഗ് വൈകുന്നതിനാൽ ബൂത്തുകളിൽ മേൽനോട്ടത്തിനായി ഒരു ഓഫീസറെ നിയമിക്കണം എന്നീ ആവശ്യങ്ങളാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്.
വോട്ട് ചെയാനായി നാട്ടിലേക്ക് പോകാൻ കൂട്ടത്തോടെ യുവാക്കൾ വിവിധ ബസ് സ്റ്റാൻഡുകളിൽ രാവിലെ എത്തിയിരുന്നു. ആവശ്യത്തിന് ബസ് സർവീസ് ക്രമീകരിച്ചില്ലെന്ന് ഇവർ പരാതി ഉന്നയിച്ചു. വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ഇതോടെ ഗതാഗത വകുപ്പ് വിശദീകരണവുമായി രംഗത്തെത്തി. ഇന്നലെ വൈകുന്നേരം 4 മണി മുതൽ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1 മണി വരെ സർവീസ് തുടരും. ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.
